ഭരിക്കാൻ ട്രസ്റ്റും കമ്മിറ്റിയും; ചിറകറ്റ് രാഷ്ട്രകവിയുടെ ‘ഗിളിവിണ്ടു’
text_fieldsഎം. ഗോവിന്ദ പൈ
കാസർകോട്: മലയാളത്തിൽ വള്ളത്തോളിനോളം തലപ്പൊക്കമുള്ള കന്നട രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മാരകം ഗിളിവിണ്ടു(കിളിക്കൂട്) പറക്കം നിലച്ച് വർഷങ്ങൾ. കേരള-കർണാടക സംയുക്ത ട്രസ്റ്റും ട്രസ്റ്റിനുമുകളിലെന്ന് കരുതി നിൽക്കുന്ന കമ്മിറ്റിയും തമ്മിലുള്ള ചേർച്ചക്കുറവുകാരണം ഒമ്പതുകോടി രൂപയുടെ കേരള -കർണാടക സാംസ്കാരിക സംരംഭമാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്.
രാഷ്ട്രകവിയുടെ മരണാനന്തരമാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ സ്മാരക സമിതിയുണ്ടായത്. മഞ്ചേശ്വരത്തെ കവിഭവനമായ ‘ഗിളിവിണ്ടു’ സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കാൻ 2005ൽ കർണാടക മുൻമുഖ്യമന്ത്രി വീരപ്പമൊയിലി എം.പി അധ്യക്ഷനായി കേരള- കർണാടക സംയുക്ത 17 അംഗ ട്രസ്റ്റ് രൂപവത്കരിച്ചു. എന്നാൽ, സ്മാരകസമിതി ഗിളവിണ്ടുവിൽ തുടർന്നു. 2013 ഡിസംബർ 23ന് ഗിളിവിണ്ടുവിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒമ്പതു കോടി രൂപയുടെ പദ്ധതിക്ക് വൻ കമ്പനികളുടെ സി.ആർ.എസ് ഫണ്ട്,കേരള കർണാടക സർക്കാർ സഹായം.
എം.എൽ.എ എം.പി ഫണ്ട് എന്നിവ ലഭ്യമാക്കി തുടങ്ങി. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് ഒന്നരകോടിയോളം രൂപ ചെലവഴിച്ച് കവി ഭവനം പുനരുദ്ധരിച്ചു. ‘ഗിളിവിണ്ടു’ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഭവാനിക എന്ന പേരിൽ 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഓഡിറ്റോറിയം കേരള -കർണാടക ഫണ്ട് 2.5 കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കി. ഇത് കേരള -കർണാടക മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്തു. മൊയിലിയുടെ ശ്രമഫലമായി ഭരത് പെട്രോളിയം 1.24കോടി രൂപയും ഒ.എൻ.ജി.സി 35 ലക്ഷംരൂപയും സി.ആർ.എസ് ഫണ്ടായി അനുവദിച്ചു. ആറ് ലക്ഷംരൂപ പി. ദയാനന്ദ പൈ എന്നയാളും നൽകി.
ഈ തുകകൊണ്ട് ആനന്ദ, സാകേത, വൈശാഖ എന്നീ ഭവനങ്ങൾ പൂർത്തിയാക്കി. ഓപൺ എയർതിയറ്റർഫണ്ട് ഇല്ലാത്തതിനാൽ തുടങ്ങിയില്ല. എം.പി. ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് രണ്ട് അതിഥി മന്ദിരങ്ങൾ നിർമിച്ചു. ഒരു കോടി രൂപ ദക്ഷിണ കന്നട കലക്ടറുടെ അക്കൗണ്ടിൽ ഗിളിവിണ്ടുവിനായി വന്നുകിടക്കുന്നുണ്ട് എന്നാണ് വിവരം. ഫണ്ട് എല്ലാം വരുന്നത് ട്രസ്റ്റിന്റെ പേരിലാണ്. പ്രവൃത്തികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ സ്മാരക സമിതി ചെയർമാനായി കലക്ടറെ നിയോഗിച്ചത് സംശയത്തിനിടയാക്കി. ഗിളിവിണ്ടുവിൽ ഇടപെടാനാണ് കലക്ടറെ ചെയർമാനാക്കിയത് എന്ന് വന്നതോടെ വീരപ്പമൊയിലി പിന്മാറാൻ തുടങ്ങി.
കലക്ടറുടെ നേതൃത്വത്തിൽ ഗിളിവിണ്ടുവിൽ സമിതിയോഗംചേരുകയും ചെയ്യുന്നത് ആരാണ് ഗിളിവിണ്ടുവിന്റെ ഭരണാധികാരി എന്ന ചോദ്യം ഉയർത്തുന്നു. ഇതോടെയാണ് കഴിഞ്ഞ പത്തുവർഷമായി ഗിളിവിണ്ടു അനിശ്ചിതത്വത്തിലാകാൻ കാരണം. ആറുമാസം മുമ്പ് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ വീരപ്പമൊയിലി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. ട്രസ്റ്റും കമ്മിറ്റിയും ഏകീകരിക്കാൻ തീരുമാനമായി. എന്നാൽ, ഇതുവരെ അത് നടന്നില്ല. നിലവിൽ കേരള കർണാടക സർക്കാറുകൾ കോൺഗ്രസ് നേതൃത്വത്തിലുള്ളതാകയാൽ ഗിളിവിണ്ടുവിൽ കൃത്യമായ തീരുമാനമുണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

