ഉമ്മ
text_fieldsഇന്ന് ഉമ്മയുടെ ഓർമ്മ ദിവസമാണ്. നീണ്ട 25 വർഷങ്ങൾ--!!!!
ജീവിതത്തിന്റെ ബാല പാഠങ്ങൾ ആദ്യമായി കാതിലോതിത്തന്ന ഉമ്മയെ കുറിച്ച് എഴുതണമെന്ന് പലപ്പോഴായി ആഗ്രഹിച്ചതാണ്. പക്ഷേ അക്ഷരങ്ങൾ കണ്ണീരിൽ കലങ്ങിപ്പോവുന്നത് കാരണം വാക്കുകളായി അടുക്കി വെക്കാൻ കഴിയാതെ പോകുന്നു എന്നതാണ് പരമാർത്ഥം. സ്നേഹിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു ഉമ്മയ്ക്ക്.
അധികകാലം തനിക്കില്ലെന്ന തോന്നലായിരിക്കാം ഒരുപാട് സ്നേഹവും കരുതലും ധൃതിപ്പെട്ട് എന്നിലേക്ക് നിക്ഷേപിച്ചത് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. രാവേറെ വൈകുവോളം കഷ്ടപ്പാടിന്റെ കഥകൾ പറയുമ്പോൾ ഇനി അധികകാലം താനുണ്ടാവില്ല എന്ന ബോധ്യം അവരെ മദിച്ചിട്ടുണ്ടാവണം.
മണ്ണിൽ ദ്രവിച്ചു പോകുന്ന അവരുടെ ഓർമ്മകളെ ആഴത്തിൽ എന്നിലേക്ക് നിറക്കുകയായിരുന്നു എന്നു പറഞ്ഞാൽ പോലും അതിൽ അശേഹം അതിശയോക്തി ഇല്ല തന്നെ.
കഷ്ടപ്പാടിന്റെയും, കുത്തു വാക്കുകളുടെയും, പൊരി വെയിലത്തു നിൽക്കുമ്പോൾ സാന്ത്വനത്തിന്റെ ഒരു കുടയ്ക്കായി അവരെത്ര ആഗ്രഹിച്ചിട്ടുണ്ടാവണം..അടിമുടി ദുരിതങ്ങളാൽ അ ട്ടിമറിക്കപ്പെട്ട ഒരു ജീവിതം. സങ്കടങ്ങളെ നിരന്തരം കണ്ണ് നീര് കൊണ്ട് പ്രതിരോധിച്ചു പരാജയപ്പെട്ട അവരുടെ പ്രതീക്ഷകൾ ഞാൻ മാത്രമായിരുന്നു.എനിക്ക് വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നു അവരുടെ ജീവിതം. രാത്രികളിൽ ബസ്സ് കിട്ടാതെ വൈകി വരുമ്പോൾ വഴിക്കണ്ണുമായി കാത്തിരിക്കുന്ന കരുതലിന്റെ സ്നേഹ സ്വരൂപം അസ്തമിച്ചു പോയപ്പോൾ അക്ഷരാ ർത്ഥത്തിൽ എന്റെ കുഞ്ഞു ജീവിതമാണ് ഇരുട്ടിൽ അകപ്പെട്ടു പോയത്. ആ ചേർത്ത് പിടിക്കലിൽ ഉള്ള് നിറയുന്ന ചൂടിനെക്കാൾ വലിയ നഷ്ടമൊന്നും പിന്നീട് ഈ ജന്മത്തിൽ ഉണ്ടായിട്ടില്ല. ഓർമ വാതിലിന്നപ്പുറത്തു നിന്നും ഉമ്മയുടെ വിളി കേട്ട് ചിലപ്പോഴൊക്കെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരാറുണ്ട്.
പള്ളിക്കാട്ടിൽ വളർന്നു നിൽക്കുന്ന മൈലാഞ്ചിചെടികളോട് ഒരു പക്ഷെ ഉമ്മ പറയുന്നതും ഈ മോന്റെ കാര്യങ്ങൾ തന്നെയായിരിക്കും. മനസ്സിന്റെ പൂമുഖ വാതിൽക്കൽ ഓർമ്മകളും ചാരി വെച്ച് മരണത്തിന്റെ കയ്യും പിടിച്ചു മനസ്സില്ലാ മനസ്സോടെ നടന്നു പോകുമ്പോഴും മനസ്സ് നിറയെ ഞാനല്ലാതെ മാറ്റാറുണ്ടാവാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

