മറിയത്താന്റെ ആട്
text_fieldsഞങ്ങളുടെ വീട്ടിന്റെ പിന്നിലായിരുന്നു മറിയത്താന്റെ വീട്, കോഴികളും ആടും വളർത്തി അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ഒരു പാവം സ്ത്രീ.
ഞങ്ങളുടെ വീട് വലിയ തറവാട് ആയിരുന്നു, അതുകൊണ്ട് മണ്ഡോകം എന്ന് വിളിക്കുന്ന റൂമിന് പിന്നിൽ കുറച്ചു മുറ്റം ഉണ്ടായിരുന്നു. അതിന് വെയിലികോകം എന്നാണ് പേര്. അതിന്റെ അകത്ത് കുറച്ച് മരങ്ങളും, ചെടികളും ഉണ്ടായിരുന്നു. ഞങ്ങളുടെ അതിർത്തിയിൽ മതിൽകെട്ടി ചെറിയ വാതിൽ പിന്നിൽ വെച്ചിരുന്നു. എന്റെ ഉമ്മ രാത്രിയിൽ ബാക്കിയുള്ള കഞ്ഞിവെള്ളം ആടിന് കൊടുക്കാൻ മാറ്റിവയ്ക്കും. അത് അവരുടെ ബക്കറ്റിൽ ഒഴിച്ചു കൊടുക്കും. പിന്നെ പഴത്തൊലികൾ മറ്റും,.
പക്ഷേ പലപ്പോഴും ഞങ്ങളുടെ വെയിലി കോകത്തിനകത്ത് പാക്കിസ്താൻ നുഴഞ്ഞുകയറ്റക്കാരെ പോലെ മറിയത്താന്റെ ആട് വന്ന് ചെടികൾ തിന്ന് നശിപ്പിക്കും. ഇത് കണ്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ അതിർത്തി കടന്ന ആ നുഴഞ്ഞ് കയറ്റക്കാരനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. പതിവുപോലെ ഒരു ദിവസം ആട് ഞങ്ങളുടെ അതിർത്തിക്കുള്ളിൽ കയറിയപ്പോൾ, ഞാൻ അതിനെ പേരക്ക മരത്തിൽ കെട്ടിയിട്ടു. ആടിനെ കാണാതെ ആയപ്പോൾ മറിയത്ത അന്വേഷിക്കാൻ തുടങ്ങി, അവസാനം വന്നെത്തിയത് ഞങ്ങളുടെ വീട്ടിലാണ്. ഉമ്മാന്റെ അടുത്തുവന്ന് പരാതി ബോധിപ്പിച്ചു. നിങ്ങളുടെ മോൻ എന്റെ ആടിനെ വെയിലി കോകത്തിനകത്ത് കെട്ടിയിട്ടിരിക്കുന്നു.
മോനേ അതിനെ വിട്ടുകൊടുക്കെന്ന് ഉമ്മ,
ചെറുപ്പത്തിലെ ചോരത്തിളപ്പിൽ ഞാൻ പറഞ്ഞു, ഇല്ല ഞാൻ ഒരിക്കലും വിട്ടുകൊടുക്കില്ല....
അതൊരു മിണ്ടാപ്രാണി അല്ലേ അതിന് വിഷക്കുമ്പോൾ വന്നു നിന്നതല്ലേ എന്ന് ഉമ്മ,
ഞാൻ മറിയത്താനോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ആടിനെ ഇങ്ങോട്ട് വിടരുതെന്ന്, പറഞ്ഞിട്ട് കേൾക്കുന്നില്ല. ഇന്ന് നമുക്ക് അതിനെ അറുത്തു മട്ടൻ ചാപ്സ് ആക്കാം, ഉമ്മ വളരെ നിരാശയായി, ഇത് വലിയ പ്രശ്നമായതോടെ ഉമ്മ ബാപ്പാനോട് പരാതി പറഞ്ഞു. അന്റെ പുന്നാര മോനല്ലേ നീയെന്നെ പറഞ്ഞേക്കെന്ന് ബാപ്പ ഉമ്മാക്ക് മറുപടി കൊടുത്തു. ഞാൻ അവനെ ചീത്ത പറയുമ്പോഴൊക്കെ നീ തന്നെയല്ലേ അവനുവേണ്ടി വക്കാലത്തുമായി വരിക, ഞാൻ ഈ കാര്യത്തിൽ ഇടപെടില്ലന്നും പറഞ്ഞ് ബാപ്പയും കൈയൊഴിഞ്ഞു.
പിറ്റേദിവസം ഉമ്മ എന്നോട് പറഞ്ഞു മോനെ അതിനെ വിട്ടേക്ക് മറിയത്ത ഇനി ആടിനെ ഇങ്ങോട്ടു വിടില്ല. ഉമ്മാന്റെ നിരന്തരമായ അഭ്യർത്ഥന എന്റെ മനസ്സലിഞ്ഞു. മനസ്സിലാ മനസ്സോടെ ഞാൻ അതിനെ കെട്ടഴിച്ചു വിട്ടു. മറിയത്താക്ക് വളരെ സന്തോഷമായി, പിന്നെ ഒരിക്കലും ആ ആട് അതിർത്തി കടന്ന് ഇങ്ങോട്ട് വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

