പ്രശസ്ത ബംഗാളി സാഹിത്യകാരൻ ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകൊൽക്കത്ത: പ്രശസ്ത ബംഗാളി എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ ഏറെ നാളായി അലട്ടിയിരുന്നു.
ഏപ്രിൽ 14ന് കോവിഡ് ബാധിതനായ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യ സാന്നിധ്യമായാണ് അദ്ദേഹം വിലയിരുത്തെപടുന്നത്. ജീവാനന്ദ ദാസിന്‍റെ തലമുറയിൽ പെട്ട കവിയായ ശംഖ ദാസ് ഡൽഹി യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ലോവ, വിശ്വഭാരതി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
1932ൽ ഇന്നത്തെ ബംഗ്ലാദേശിലെ ചന്ദപൂർ ജില്ലയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. തന്‍റെ തലമുറയിലെ ഏറ്റവും വിശിഷ്ട എഴുത്തുകാരിൽ ഒരാളായിരുന്നു ഘോഷ്. സുനിൽ ഗാംഗുലി, ശക്തി ചാത്തോപാധ്യായ എന്നിവർ ഉൾപെട്ട തലമുറ ബംഗാളി ആധുനികതയിൽ വിപ്ലവം സൃഷ്ടിച്ചു.
സമീപകാലത്ത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപ്പെട്ടു. അനീതികൾക്കെതിരെ വിരൽ ചൂണ്ടി. ജനവിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാറുകൾക്കെതിരായ സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
1977ൽ 'ബാബർ പ്രാർഥന' സമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1999ൽ രണ്ടാം തവണ സാഹിത്യ അക്കാദമി പുരസ്കാരം തേടിയെത്തി.
രവീന്ദ്ര പുരസ്കാരം, സരസ്വതി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 2011ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.