അയാൾ
text_fieldsഅയാളുണർന്നു..
പാതി പൊട്ടിയ ജനൽ ചില്ലിനപ്പുറത്ത്
ഒരു റൂഹാനിപ്പക്ഷി കരഞ്ഞു.
നല്ലപാതി മൈലാഞ്ചിത്തണലിൽ
ഉറക്കം പിടിച്ചതുമുതൽ
പാതി ചത്തതാണ് സ്വത്വം.
ചുറ്റും ചലിക്കുന്ന ലോകത്തിലോരോന്നും
അന്യമായിത്തുടങ്ങിയതപ്പോഴാണ്.
ആരുടേയും ആരുമല്ലാതായതു മുതൽക്ക്..
ആരോ കാണുന്നൊരു ‘അയാളാ’യതു മുതൽക്ക്...
അപരത്വം സ്വന്തമാവുമ്പോഴാണ്
ചിന്തയുടെ തീരം അസ്വസ്ഥമാവുക.
ഒറ്റക്കാവുമ്പോഴാണ്,
മുരടിച്ച ഓർമ്മകൾ പടരാൻ തുടങ്ങുക.
ബന്ധങ്ങളുടെ നനഞ്ഞ ചുള്ളലുകൾ
അടുക്കിവെക്കാൻ ശ്രമിക്കേ,
നിശ്ശബ്ദതയുടെ നാവ് വാതോരാതലറി.
അയാൾ പേര് നഷ്ടപ്പെട്ട ഒറ്റയാണ്.
പേരു നഷ്ടപ്പെട്ട ഒറ്റകളെല്ലാം ‘അയാളാ’ണ്.
ബന്ധങ്ങളുടെ ഭൂപടത്തിലും
സ്വന്തങ്ങളുടെ വഴിയിലും
എതിരെ നടക്കുന്നത് അയാളാണ്.
പേരു നഷ്ടമായവർ...
നേരം നോവായവർ...
ആരോ കാണുന്ന ‘അയാളാ’യവർ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

