സൂര്യനിലാവിന്റെ അകത്തളങ്ങൾ
text_fieldsഷമ്മി എൽ. മംഗലത്തിന്റെ കവിതകൾ ഒരു സമാഹാരമായി വായിക്കുമ്പോൾ അത് വെറും 101 കവിതകളുടെ കൂട്ടമല്ല; മറിച്ച് ബന്ധങ്ങളുടെയും ശരീരത്തിന്റെയും ഭാഷയുടെയും അധികാരത്തിന്റെയും മൗനങ്ങളുടെയും സൂക്ഷ്മരേഖകൾ വരച്ചുകാട്ടുന്ന ഒരു ആധുനിക കാവ്യദൃശ്യമേഖലയാണ്. ഈ കവിതകൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നില്ല; പകരം വായനക്കാരൻ പതിവായി ഒളിച്ചോടുന്ന അനുഭവങ്ങളിലേക്കാണ് നയിക്കുന്നത്. അതാണ് ഈ സമാഹാരത്തിന്റെ അടിസ്ഥാന സ്വഭാവം.
കവിതകളുടെ വിഷയാടിസ്ഥാനത്തിലുള്ള ഗ്രൂപ്പിങ് നടത്തുന്നതാണ് പുസ്തകം മനസ്സിലാക്കാൻ ഏറെ എളുപ്പം എന്നു തോന്നുന്നു. ആദ്യത്തേത് പ്രണയം-റൊമാന്റിക് മിഥ്യാഭ്രമം പൊളിയുമ്പോൾ: പ്രണയവാഗ്ദാനങ്ങൾ, പ്രണയതടവറ, അടിയൊഴുക്കുകൾ, ടിക്കറ്റില്ലാത്ത ഒരു യാത്ര തുടങ്ങിയ കവിതകളിൽ പ്രണയം- ഉടമസ്ഥത -അസുരക്ഷിതത്വം-ഭയം-ആശ്രയം എന്ന ക്രമത്തിലാണ് വികസിക്കുന്നത്. ഇവിടെ പ്രണയം സ്വാതന്ത്ര്യം നൽകുന്നില്ല, മറിച്ച് പലപ്പോഴും അത് തടവറയാകുന്നു. അതിനാൽ, ഈ കവിതകളിലെ പ്രണയം സ്വാതന്ത്ര്യത്തിന്റെ വാഗ്ദാനമല്ല; മറിച്ച് ബന്ധങ്ങളുടെ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്ന ഒരു അന്വേഷണമാണ്.
രണ്ടാമത്തേത് ദാമ്പത്യം-സുരക്ഷയും ശ്വാസംമുട്ടലും: ദാമ്പത്യം ഷമ്മിയുടെ കവിതകളിൽ വിശുദ്ധാവസ്ഥയല്ല; അത് കരാറും കണക്കും ഉത്തരവാദിത്തവും നിറഞ്ഞ ഒരിടമാണ്. വിളമ്പാത്ത വിഭവം, ടാലി, കൊതിച്ചതും വിധിച്ചതും, ദാമ്പത്യ രഹസ്യം എന്നിവയിൽ ദാമ്പത്യം ഒരു അപൂർണ പങ്കിടലായി പ്രത്യക്ഷപ്പെടുന്നു.
പിന്നീട് ശരീരം -അനുഭവത്തിന്റെ ഭാഷ: ശരീരം ഇവിടെ ആസ്വാദ്യവസ്തുവായി മാത്രമല്ല, പലപ്പോഴും അധികാരത്തിന്റെ യുദ്ധഭൂമിയായി മാറുന്നു. അത് അറിവിന്റെ, അനുഭവത്തിന്റെ, ഓർമയുടെ ഇടമാണ്. ഗന്ധം, രുചി, സ്പർശം, വേദന, മുറിവ് തുടങ്ങിയ ശരീരാനുഭവങ്ങൾ ഗന്ധമില്ലാത്തവൻ, സദ്യ, ക്ഷതം, ആദ്യരാത്രി, പുടവ എന്നീ കവിതകളിൽ ശക്തമായി ദർശിക്കപ്പെടുന്നു.
സ്വാതന്ത്ര്യമാണ് മറ്റൊന്ന്. ഏറ്റവും വഞ്ചിക്കപ്പെടുന്ന വാക്ക് സ്വാതന്ത്ര്യം എന്ന കവിതയിൽതന്നെ ഈ സമാഹാരത്തിന്റെ ഒരു പ്രമേയം തുറന്നു പറയുന്നുണ്ട്:
‘വായിക്കാൻ കഴിഞ്ഞാൽ
ആ സ്വാതന്ത്ര്യം തിരികെ തരുക.’ -ഇവിടെ സ്വാതന്ത്ര്യം കൊടുക്കപ്പെടുന്നതല്ല, പലപ്പോഴും കവർന്നെടുക്കപ്പെടുന്നതാണ്.
ഈ സമാഹാരത്തിലെ അധികാരവിമർശനം ഏറ്റവും തീക്ഷ്ണമായി പ്രത്യക്ഷപ്പെടുന്നത് ‘സ്വ-തന്ത്രം’ എന്ന കവിതയിലൂടെയാണ്. ‘സ്വാതന്ത്ര്യം’ എന്ന വാക്കിനെ കവി ഇവിടെ ഉദ്ദേശ്യപൂർവം വിച്ഛേദിച്ചാണ് അവതരിപ്പിക്കുന്നത്.
പ്രമേയം: തെരഞ്ഞെടുപ്പെന്ന പേരിലുള്ള അധിനിവേശം കവിതയിൽ പുരുഷൻ സ്വയം തെരഞ്ഞെടുത്തതാണെന്ന മിഥ്യാഭ്രമത്തിലാണ്.
‘ഇത് മതി’ അവൻ ചൂണ്ടിക്കാണിച്ചു. അവന് ഇഷ്ടമായതുകൊണ്ടു മാത്രം ആ മീൻ
വെന്തെരിയപ്പെട്ട് അവന്റെ മുന്നിൽ വന്നു...’
ഇവിടെ ‘തെരഞ്ഞെടുപ്പ്’ എന്നത് സ്വാതന്ത്ര്യത്തിന്റെ അടയാളമല്ല, മറിച്ച് അധികാരത്തിന്റെ പ്രകടനമാണ്. മീൻ ജീവനുള്ളതും കുടുംബത്തോടൊപ്പം നീന്തുന്നതുമായിരിക്കെ, ഇഷ്ടം എന്ന പേരിൽ അത് കൊന്നെടുക്കപ്പെടുന്നു.
മൗനത്തിന്റെ മറ്റൊരു തലമാണ് കവിതകളിലെ മറ്റൊരു വിഷയംകവിതകളിൽ മൗനം സംസാരിക്കുന്നു.
അധികാരവും സാമൂഹിക വിമർശനവും: പ്രാർഥിക്കുന്ന ദൈവങ്ങൾ, ഡ്രൈ ഫ്രൂട്ട്, എ.ഐ യന്ത്രങ്ങൾ, പെഗ് മെഷർ എന്നീ കവിതകളിൽ സമൂഹത്തിന്റെ സദാചാര നാടകങ്ങളും കാപട്യങ്ങളും ശക്തമായ വ്യംഗ്യത്തിലൂടെയാണ് കവി തുറന്നുകാണിക്കുന്നത്. കവിതകളിലെ സ്ത്രീ-പുരുഷ പ്രതിനിധാനം: ഫെമിനിസ്റ്റ് വായന- ഈ സമാഹാരത്തിന്റെ ഏറ്റവും ശക്തമായ വായന സാധ്യത സ്ത്രീപക്ഷ കാഴ്ചപ്പാടിലാണ്.
ഷമ്മിയുടെ കാഴ്ചപ്പാടിൽ സ്ത്രീകളെ ആഗ്രഹിക്കുന്നവൾ, ഭയക്കുന്നവൾ, ചിന്തിക്കുന്നവൾ, തീരുമാനിക്കുന്നവൾ എന്നിങ്ങനെ ചിത്രീകരിക്കാം. അതുപോലെ അദ്ദേഹത്തിന്റെ കവിതകളിലെ പുരുഷൻമാരെ -അസുരക്ഷിതൻ, ഉടമസ്ഥബോധം നിറഞ്ഞവൻ, അധികാരം നഷ്ടപ്പെടുമോ എന്ന ഭയത്തിൽ വിറക്കുന്നവൻ എന്നരീതിയിൽ വിവരിച്ചിരിക്കുന്നത് കാണാം. സ്ത്രീ ഇവിടെ വസ്തുവല്ല, മറിച്ച് ബോധമുള്ള വിഷയമാണ്. ഇത്തരത്തിലുള്ള സ്ത്രീപ്രതിനിധാനം മലയാള ആധുനിക കവിതയിൽ സ്ത്രീയെ ‘വിഷയമായി’ തിരിച്ചുപിടിക്കുന്നത് ഒരു നിർണായക ഇടപെടലായി വായിക്കാം.
കവിതകളിൽ ഉടനീളം നിറഞ്ഞു കാണുന്ന ഘടകങ്ങളാണ് ആധുനികതയും പോസ്റ്റ്‌മോഡേൺ സമീപനവും. വ്യക്തിയുടെ ആന്തരിക സംഘർഷങ്ങൾ, ബന്ധങ്ങളുടെ വിഘടനം, അസ്തിത്വചോദ്യം തുടങ്ങിയ വസ്തുതകൾ ആധുനികതയുടെ ഘടകങ്ങളായി കരുതാവുന്നതാണ്.
കവിതകളുടെ ഭാഷയെ ലളിതത്വത്തിലെ തീക്ഷ്ണത എന്ന് വിലയിരുത്താം. ലളിതം, ദൃശ്യാത്മകം, ദൈനംദിന അനുഭവങ്ങളിൽ നിന്നെടുത്തത് എന്നിങ്ങനെയാണ് ഭാഷാപ്രയോഗത്തെ വിശേഷിപ്പിക്കാവുന്നത്. പക്ഷേ, അതിനകത്തെ അനുഭവം പലപ്പോഴും അസ്വസ്ഥമാക്കുന്നതും, കത്തിനിൽക്കുന്നതും മറക്കാനാകാത്തതുമാണ്. ഈ കവിതാസമാഹാരം യാദൃച്ഛികമായി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഒന്നല്ല. ഒന്നാമത്തെ കവിതയായ ‘സൂര്യനിലാവ്’ മുതൽ നൂറ്റിഒന്നാമത്തെ കവിതയായ ‘അക്ഷരക്കാട്’ വരെ നീളുന്ന യാത്രയിൽ, അവ ബോധപൂർവമായി രൂപകൽപന ചെയ്ത ഒരു വൃത്താകാര ഘടന ആണെന്ന് വ്യക്തമായി ബോധ്യപ്പെടുന്നു. സമാഹാരത്തിന്റെ ആന്തരിക പ്രമേയത്തിന്റെ വിത്ത് ‘സൂര്യനിലാവിൽ’ നട്ടുവളർത്തപ്പെടുകയും, ആ വിത്ത് ‘അക്ഷരക്കാടി’ൽ വായനക്കാരന്റെ ഉള്ളിൽ പാകമാകുകയും ചെയ്യുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

