‘ആർ.എസ്.എസിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ മടിയില്ല, എന്നാൽ സോണിയയുടെ പുസ്തകത്തിൽ പെൻഗ്വിൻ ഭയക്കുന്നു’; പിന്നിൽ രാഷ്ട്രീയ സമ്മർദമെന്ന് കോൺഗ്രസ്
text_fieldsസോണിയ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പുതിയ ആത്മകഥയായ 'ബിലോഗിങ്: എ ജേർണി ഓഫ് ലവ്' ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ 'പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ' പിൻമാറിയത് വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. സോണിയ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകർ പിൻമാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, നുണക്കഥകൾ മെനയുകയാണ് കോൺഗ്രസ് എന്ന മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി.
നവംബർ 10ന് ആത്മകഥ പുറത്തിറങ്ങുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസിന്റെ അമേരിക്കൻ പ്രസാധക വിഭാഗമായ 'ആൽഫ്രഡ് എ ക്നോപ്' പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, തങ്ങളല്ല ഈ പുസ്തകത്തിന്റെ ഇന്ത്യൻ പ്രസാധകരെന്ന വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ രംഗത്തുവന്നത്. രേഖകളുടെയും വസ്തുതകളുടെയും കാര്യത്തിൽ കൃത്യത വരുത്തേണ്ടത് പ്രസാധകരുടെ ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എഡിറ്റിങ് മാറ്റങ്ങൾക്ക് സോണിയ ഗാന്ധി തയാറാകാത്തതിനെ തുടർന്നാണ് പ്രസാധകർ പിൻമാറിയതെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രസ്താവന വന്നത്.
പെൻഗ്വിൻ ഇന്ത്യയുടെ നിലപാടിനെതിരെ ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് കടുത്ത വിമർശനവുമായി രംഗത്തെത്തി. ആർ.എസ്.എസിനെക്കുറിച്ചുള്ള പുസ്തകങ്ങളും 'എസാം വാരിയേഴ്സും' പ്രസിദ്ധീകരിക്കാൻ പെൻഗ്വിൻ ഇന്ത്യക്ക് യാതൊരു മടിയുമില്ലെന്നും, എന്നാൽ സോണിയ ഗാന്ധിയുടെ പുസ്തകത്തിന്റെ കാര്യത്തിൽ പ്രസാധകർ ഭയപ്പെടുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രസാധകരുടെ നിലപാടിനെതിരെ വിമർശനവുമായി എത്തി. ലോകമെമ്പാടും പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകം ഇന്ത്യയിൽ മാത്രം പ്രസിദ്ധീകരിക്കാൻ എന്ത് തടസ്സമാണെന്നും, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകറ്റമാണെന്നുംഅദ്ദേഹം ആരോപിച്ചു.
എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി ബി.ജെ.പി രംഗത്തെത്തി. ഭയത്തിന്റെ അടിസ്ഥാനമില്ലാത്ത കഥകൾ മെനയുകയാണ് കോൺഗ്രസ് നേതാക്കളെന്ന് ബി.ജെ.പി ദേശീയ വക്താവ് സി.ആർ. കേശവൻ കുറ്റപ്പെടുത്തി. ആത്മകഥയിലെ ഏതൊക്കെ ഭാഗങ്ങളാണ് വസ്തുതാ പരിശോധനക്ക് വിധേയമാക്കേണ്ടി വന്നതെന്നും എന്തുകൊണ്ടാണ് അത്തരമൊരു സാഹചര്യം ഉണ്ടായതെന്നും കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തകത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, അതാണ് പ്രസാധകർ പിൻമാറാൻ കാരണമെന്നും ബി.ജെ.പി നേതാവ് അജയ് അലോക് ആരോപിച്ചു.
പുസ്തകത്തിലെ ചില ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് പെൻഗ്വിൻ ഇന്ത്യ നിർദേശിച്ചെങ്കിലും സോണിയ ഗാന്ധി അത് കർശനമായി നിരസിക്കുകയായിരുന്നു. പുസ്തകത്തിലെ വസ്തുതകളും കാഴ്ചപ്പാടുകളും തന്റെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനാൽ അവയിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇതാണ് പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

