ലോകമെമ്പാടും പ്രസിദ്ധീകരിക്കാമെങ്കിൽ ഇന്ത്യയിൽ എന്തിനാണ് മടി? സോണിയയുടെ പുസ്തക വിവാദത്തിൽ പ്രസാധകരോട് ചോദ്യവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: സോണിയ ഗാന്ധിയുടെ 'ബിലോഗിങ്: എ ജേർണി ഓഫ് ലവ്' എന്ന ആത്മകഥ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതിനെ വിമർശിച്ച് കോൺഗ്രസ് നേതൃത്വം. ആഗോളതലത്തിൽ പെൻഗ്വിൻ ബുക്സിന് ഈ പുസ്തകം പ്രസിദ്ധീകരിക്കാമെങ്കിൽ, എന്തുകൊണ്ടാണ് അതേ നിബന്ധനകൾ ഇന്ത്യയിൽ ബാധകമാകാത്തത് എന്നാണ് പാർട്ടി ചോദ്യം ചെയ്യുന്നത്.
എഡിറ്റോറിയൽ മാറ്റങ്ങളെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ആഗോള പ്രസാധകരായ പെൻഗ്വിന്റെ ഇന്ത്യൻ വിഭാഗം പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറി എന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പുതിയ രാഷ്ട്രീയ വാദങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. പെൻഗ്വിൻ റാൻഡം ഹൗസിന്റെ തന്നെ പ്രമുഖ അമേരിക്കൻ പ്രസാധക വിഭാഗമായ ആൽഫ്രഡ് എ ക്നോഫാണ് പുസ്തകം അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുന്നത്.
‘പെൻഗ്വിൻ ബുക്സിന് ലോകമെമ്പാടും ഇത് പ്രസിദ്ധീകരിക്കാമെങ്കിൽ, പെൻഗ്വിന്റെ 'വസ്തുതാ പരിശോധന' എന്ന വാദം തികച്ചും പരിഹാസ്യമാണ്,’ എന്ന് കോൺഗ്രസ് പ്രതികരിച്ചു. രചയിതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി വസ്തുതാ പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നത് പ്രസാധകരുടെ ഉത്തരവാദിത്തമാണെന്ന പെൻഗ്വിൻ ഇന്ത്യയുടെ പ്രസ്താവനയെ ചൂണ്ടിക്കാണിച്ചാണ് ഈ വിമർശനം.
എന്നാൽ, പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറി എന്ന വാർത്തകൾ പ്രസാധകർ തള്ളിക്കളഞ്ഞു. ഇന്ത്യയിൽ 'ബിലോഗിങ്' എന്ന പുസ്തകത്തിന്റെ പ്രസാധകർ തങ്ങളല്ലെന്നും, രചയിതാവ് എഡിറ്റോറിയൽ മാറ്റങ്ങൾ നിരസിച്ചതുകൊണ്ടാണ് പുസ്തകം ഒഴിവാക്കിയത് എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും കമ്പനി വക്താക്കൾ വ്യക്തമാക്കി. എങ്കിലും, പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾ സന്നദ്ധരും താൽപ്പര്യമുള്ളവരുമായിരുന്നു എന്ന് പ്രസാധകർ ആവർത്തിച്ചു.
യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലേക്കുള്ള വരവും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള വിവാഹവും വരെയുള്ള സോണിയ ഗാന്ധിയുടെ ജീവിതയാത്രയാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വിയോഗം ഉൾപ്പെടെയുള്ള ജീവിതത്തിലെ സങ്കടകരമായ സംഭവങ്ങളും പൊതുപ്രവർത്തനത്തിലേക്കുള്ള കടന്നുവരവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

