‘ഓർമക്കുറിപ്പോ അതോ കെട്ടുകഥയോ?’; സോണിയ ഗാന്ധിയുടെ പുസ്തകത്തിന്മേൽ കോൺഗ്രസ്-ബി.ജെ.പി വാക്പോര് മുറുകുന്നു
text_fieldsന്യൂഡൽഹി: പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്'എന്ന പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ രാഷ്ട്രീയ പോര് ശക്തമാകുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മർദമാണ് ഇതിന് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, പുസ്തകത്തിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്താണ് ബി.ജെ.പിയുടെ പ്രതിരോധം. നവംബർ 10 നാണ് പുസ്തകം പുറത്തിറക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്, ചൈന കടന്നുകയറ്റം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ സോണിയ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്നാണ് പെൻഗ്വിൻ ഇന്ത്യയുമായുള്ള കരാർ മുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ സോണിയ ഗാന്ധിയുടെ പുസ്തകം ഓർമക്കുറിപ്പാണോ അതോ ഭാവനാസൃഷ്ടിയാണോ എന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരിയും പ്രസാധകരുമാണെന്ന് ബി.ജെ.പി നേതാവ് മുക്തർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. വസ്തുതകൾ വളച്ചൊടിച്ച് ഇതിനെ രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
ബി.ജെ.പി ദേശീയ വക്താവ് സി.ആർ. കേശവനും സമാനമായ നിലപാടുമായി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ച് കഥകൾ മെനയുകയാണ് കോൺഗ്രസ് എന്ന് കേശവൻ വിമർശിച്ചു. മുൻ കോൺഗ്രസ് നേതാവ് നട്‌വർ സിങ്ങിന്റെ ആത്മകഥ പുറത്തിറങ്ങിയപ്പോൾ നെഹ്റു-ഗാന്ധി കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്ന കാര്യം കേശവൻ ഓർമിപ്പിച്ചു. നരേന്ദ്ര മോദി, ആർ.എസ്.എസ്, ചൈന തുടങ്ങിയവരുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാൻ പ്രസാധകർ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ജാതീയമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ബി.ജെ.പി ആരോപിച്ചു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പെൻഗ്വിൻ ലോകമെമ്പാടും പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറാണെന്നിരിക്കെ, ഇന്ത്യയിൽ മാത്രം പ്രസാധകർ പിന്മാറാൻ കാരണം സർക്കാരിനോടുള്ള ഭയമാണെന്ന് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി. രാജ്യത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകറ്റമാണിതെന്ന് രാജസ്ഥാൻ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ടും പ്രതികരിച്ചു. സോണിയ ഗാന്ധിയുടെ ജീവചരിത്രത്തിലെ സത്യങ്ങൾ പുറത്തുവരുന്നതിൽ സർക്കാരിന് ഭയമുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
എന്നാൽ ആരോപണങ്ങൾ തള്ളി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ രംഗത്തെത്തി. തങ്ങൾ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ അതിയായ താൽപ്പര്യമുള്ളവരായിരുന്നുവെന്നും, എന്നാൽ എഴുത്തുകാരുടെ കൃതികൾ ഫാക്ട്-ചെക്ക് ചെയ്യുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നത് പ്രസാധകരുടെ ഉത്തരവാദിത്തമാണെന്നും കമ്പനി വ്യക്തമാക്കി. അമേരിക്കൻ പ്രസാധകരായ ആൽഫ്രഡ് എ ക്നോപ് നവംബർ 10-ന് പുസ്തകം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

