Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാതുകുത്താൻ എപ്പൊ വരും നിൻറവമ്മാര് പൊന്നേ; ഒറിജിനലിനെ കവർ വേർഷനുകൾ വിഴുങ്ങുമ്പോൾ
cancel
Homechevron_rightCulturechevron_rightArticleschevron_right'കാതുകുത്താൻ എപ്പൊ...

'കാതുകുത്താൻ എപ്പൊ വരും നിൻറവമ്മാര് പൊന്നേ'; ഒറിജിനലിനെ കവർ വേർഷനുകൾ വിഴുങ്ങുമ്പോൾ

text_fields
bookmark_border

അടുത്തിടെ ജിതേഷ് കക്കിടിപ്പുറം എന്ന നാടൻപാട്ട് കലാകാരെൻറ മരണത്തെ തുടർന്ന് 'കൈതോല പായ വിരിച്ച്...' എന്ന നാടൻ പാട്ടും 'അജ്ഞാതനായ രചയിതാവ്' സമസ്യയുമെല്ലാം വീണ്ടും ചർച്ചയിൽ വരികയുണ്ടായി. തെൻറ രചന അന്തരീക്ഷത്തിൽ പാറി നടന്നിട്ടും കാൽനൂറ്റാണ്ട് കാലത്തോളം 'അജ്ഞാതനായി' കഴിയേണ്ടി വന്ന ജിതേഷ് ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൽ മത്സരാർഥിയായി വന്നാണ് ഈ കവിതക്ക് മേലുള്ള അവകാശം സ്ഥാപിച്ചെടുത്തത്. മലയാള കാവ്യോപാസനയിലെ അധികാരങ്ങൾ, രചയിതാവ് എന്ന അധികാരസ്ഥാനം, നാടൻപാട്ടിന് സവിശേഷമായുള്ള 'അജഞാത കർതൃത്വ ഫോബിയ' ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഇതേതുടർന്ന് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.

'മലയാള'ത്തിെൻറ 'ജനപ്രിയ'മായ 'നൊസ്റ്റാൾജിയ'യിലേക്ക് ജിതേഷിെൻറ 'കൈതോല പായ വിരിച്ച്...' എന്ന പാട്ട് എങ്ങിനെ ചേർക്കപ്പെട്ടു എന്നത് സംബന്ധിച്ച ചില നിരീക്ഷണങ്ങൾ പങ്കുവെക്കുകയാണിവിടെ. ജിതേഷ് രചിച്ച യഥാർഥ പാട്ടിൽ നിന്ന് (യഥാർഥം/ഒറിജിനൽ എന്നത് കലാ-സാമൂഹിക വ്യവഹാരങ്ങളിൽ മറ്റൊരു സംവാദ വിഷയമാണ്) കവർ വേർഷനുകളിലേക്കുള്ള കൂടുമാറ്റത്തിനകത്ത് ജനപ്രിയതയുടെ അടരുകൾ എങ്ങിനെ ചേർക്കപ്പെട്ടു എന്നന്വേഷിക്കുന്നത് രസകരമാണ്.

കാതുകുത്താൻ 'ഇപ്പൊ' വരുമോ അതോ 'എപ്പൊ' വരും...?

രണ്ടു പതിറ്റാണ്ട് മാത്രം പഴക്കമുള്ള മലയാളിയുടെ ഐ.ടി കുതിപ്പ് / മെട്രോ നഗരജീവിതങ്ങളിലേക്കുള്ള വ്യാപക കുടിയേറ്റാനന്തര ജീവിതം 80കൾക്ക് ശേഷമുള്ള ഗൾഫ് കുടിയേറ്റം, 90കളിലെ ആഗോളവത്കരണ വ്യവസായിക മാറ്റം എന്നിവക്ക് ശേഷമുണ്ടായ സവിശേഷതയാണ്.

70ന് ശേഷം കേരളത്തെ 'പൊതു'വിൽ സ്വാധീനിച്ച 'കേരളീയ'വും മലയാളിത്തം നിറഞ്ഞതുമായ നൊസ്റ്റാൾജിയകെള അരികുജീവിതങ്ങളുടെ സവർണാഘോഷ സാധ്യതകളിലേക്ക് പറിച്ചു നട്ട കാലമായി കൂടി കാണാം. ബംഗളൂരു, ഹൈദരാബാദ് അടക്കമുള്ള സൈബർ സാധ്യതകളിലേക്ക് മലയാളി യുവത്വം പടർന്നു കയറിയ ശേഷം നിർമിക്കപ്പെട്ട പുത്തൻ നൊസ്റ്റാൾജിയക്ക് അനുഗുണമാംവിധമുള്ള ഭാവനകൾക്ക് ഇടം നൽകുന്ന തരത്തിലാണ് 'കൈതോല പായ വിരിച്ച്...' പിന്നീട് 'നിർമിക്ക'പ്പെട്ടത്.


1992ൽ ഏട്ടെൻറ മകൾ ശ്രുതിയുടെ കാതുകുത്ത് കണ്ടുണ്ടായ വ്യക്തിഗത അനുഭവത്തിലാണ് ഇൗ പാട്ടെഴുതിയതെന്ന് ജിതേഷ് വ്യക്തമാക്കിയിട്ടുണ്ട്. തെൻറ ശിക്ഷണത്തിൽ തണ്ണീർക്കോടുള്ള രതീഷ് വേലായുധൻ എന്ന വിദ്യാർഥി സ്കൂൾ കലോത്സവത്തിൽ ഈ പാട്ടുപാടി ജില്ലാതലം വരെ എത്തി. ഇവിടെ നിന്ന് റെക്കോർഡ് ചെയ്ത ഗാനം ഉപയോഗിച്ച് തൃശൂർ ജില്ലയിൽ നിന്നുള്ള കുട്ടി സംസഥാന തലത്തിൽ ഒന്നാമതെത്തി. അന്ന് പഴമക്കാരുടെ പാട്ടാണിതെന്നാണ് രചയിതാവിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതെന്നും ജിതേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. സഹോദരിയുടെ കുഞ്ഞിെൻറ കാതുകുത്തിനെത്തുന്ന അമ്മാവനെ കാത്തിരിക്കുന്ന ഗ്രാമീണ കുടുംബാന്തരീക്ഷത്തെയാണ് ജിതേഷിെൻറ 'ഒറിജിനൽ' പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്.

കൈതോല പായ വിരിച്ച്
പായേലൊരു പറ നെല്ലുമളന്ന്
കാതുകുത്താൻ ഇപ്പൊ വരും
അൻറമ്മാമാര് പൊന്നോ...
കുന്നത്തങ്ങാടീല് ഷാപ്പിലും കേറി
പള്ള നെറയോളം കള്ളും കുടിച്ച്
ആടിയാടി ഇപ്പൊ വരും
അൻറമ്മാമാര് പൊന്നോ...
കാതിരിമ്പി കാറമുള്ളോണ്ട് കാതോല് കുത്തണ നേരം
നോവുെമ്പാ പച്ചല നോക്കി ഇരുന്നാ മതിയൊട്ടൊ പൊന്നോ...'

എന്നാണ് അദ്ദേഹം പാടുന്നത്. കാതുകുത്താൻ ഇപ്പോൾ 'അൻറമ്മാമാര്' വരുമെന്നും കാതുകുത്തുേമ്പാഴുള്ള വേദന പച്ചിലയിൽ നോക്കിയാൽ തീരുമെന്നുമുള്ള ഗ്രാമീണാഘോഷത്തിെൻറ ആഹ്ലാദങ്ങളാണ് കവി പങ്കുവെക്കുന്നത്.

എന്നാൽ, 'ഇപ്പോൾ' വരുന്ന അമ്മാവമ്മാരെ കാത്തിരിക്കുന്ന കുഞ്ഞിൽ നിന്ന് ഈ പാട്ടിെൻറ കവർ വേർഷനുകളിലേക്ക് എത്തുേമ്പാൾ 'എപ്പോൾ' വരുമെന്നറിയാത്ത അമ്മാവമ്മാർക്കായി അനന്തമായി കാത്തിരിക്കുന്ന കുഞ്ഞിെൻറ കഥയായി മാറി. 'ഇ', 'എ' എന്നീ അക്ഷരങ്ങളുടെ മാറ്റത്തോടെ മൊത്തം ഭാവുകത്വം തന്നെ മാറുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഈ പാട്ടിനെ 'ജനപ്രിയ'മാക്കി നിർത്തുന്നതിൽ ഈ ഭാവുകത്വം മാറ്റം വലിയ പങ്ക് വഹിച്ചതായി കാണാം. ഏവരെയും ആകർഷിക്കുന്ന ഈണം, 'ഗ്രാമീണ മലയാളിത്ത'ത്തിെൻറ ആഘോഷം തുടങ്ങിയ ഘടകങ്ങൾക്കൊപ്പം ഒളിച്ചോടി പോയ പെൺകുട്ടിയെ/പെങ്ങളെ കുറിച്ച ആശങ്കകൾ, അരാജക ഗ്രാമീണത തുടങ്ങിയ മധ്യവർഗ മലയാളി നൊസ്റ്റാൾജിയകളെ കവർ വേർഷനുകൾ കൂട്ടുകറികളായി ഉപയോഗിച്ചതും ഇതിനെ സ്വാധീനിച്ചതായി കാണാം.

ഈ പാട്ടിനെ 2000ത്തിന് ശേഷം ജനപ്രിയമാക്കി നിർത്തിയതിൽ തൃശൂർ കേന്ദ്രമായി ഇറങ്ങിയ ചില മ്യൂസിക് ആൽബങ്ങളുടെ പങ്കും സവിശേഷമാണ്. സംരക്ഷണാധികാരങ്ങളാൽ ആഹ്ലദഭരിതമായ കുടുംബാന്തരീക്ഷങ്ങളെ ഇട്ടെറിഞ്ഞ് കാമുകനൊപ്പം പോകുന്ന പെൺകുട്ടിയെ കുറിച്ച ആധികൾ നിർമിച്ചു നൽകിയ ഇത്തരം മ്യുസിക് വീഡിയോകൾക്കൊപ്പം പുതിയ നൊസ്റ്റാൾജിയ സങ്കൽപങ്ങളും കൂട്ടുചേർന്നു. പാടവും കൃഷിയുമൊക്കെയായി സന്തോഷം മാത്രം നൽകുന്ന 'സ്നേഹനിധികളായ അമ്മാവന്മാരെ' വിട്ട് കാമുകനൊപ്പം പോയ പെൺകുട്ടിയെ കുറിച്ച ആശങ്കകളാണ് പൊതുവിൽ അവ പങ്കുവെക്കുന്നത്.


പായേലൊരു പറ നെല്ലളന്നാൽ പോര, പൊലിക്കുക തന്നെ വേണം

മെട്രോകളിലേക്കുള്ള പുതിയ കുടിയേറ്റ കാലങ്ങൾക്കൊപ്പം മലയാളിത്തത്തെ കുറിച്ച ശുദ്ധീകരിച്ച ബോധങ്ങളും പാട്ടിൽ ചേരുന്നുണ്ട്. 'പായേലൊരു പറ നെല്ലുമളന്ന്' എന്ന തനി മലയാളം വിട്ട് 'പായേല് പറ നെല്ലു പൊലിച്ച്' എന്നൊക്കെ രൂപപരിണാമം വരുന്നത് ഇതിനാലാണ്. മെട്രോ നഗരങ്ങളിലെ പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച വിവിധ മ്യുസിക് ബാൻഡുകളിൽ ഈ പാട്ട് രുചിക്കൂട്ടായി വരുന്നത് ഇങ്ങിനെയൊക്കെയാണ്. കാവിലെ കാളവേല, പള്ള നെറയെ കള്ളുകുടിക്കാവുന്ന കള്ളുഷാപ്പ് തുടങ്ങിയ മെട്രോ മലയാളി നൊസ്റ്റാൾജിയകളെ താലോലിക്കുന്നതിലാവാം 2010ന് ശേഷം ഈ പാട്ടുമായി ഇറങ്ങിയ പല മ്യുസിക് വീഡിയോകളും നാടൻ കള്ളുഷാപ്പുകളുടെ ദൃശ്യങ്ങളാൽ സമൃദ്ധമായിരുന്നു.

ൈകതോല പായ വിരിച്ച്
പായേല് പറ നെല്ലു പൊലിച്ച്
എപ്പ വരും കാതുകുത്താൻ
നിൻറവമ്മാര് പൊന്നോ...
കുന്നത്തുകാവില് കാള കളി കണ്ട്
കാതിന് കമ്മലും വാങ്ങി,
കുഞ്ഞിക്കാതിന് കമ്മലും വാങ്ങി
എെപ്പാ വരും കാതുകുത്താൻ
നിൻറവമ്മാര് െപാന്നോ...
കുന്നത്തങ്ങാടി ഷാപ്പില് കേറി പള്ള നിറയോളം കള്ളും മോന്തി
എപ്പൊ വരും ആടിയാടി നിൻറവമ്മാര് പൊന്നോ
എപ്പൊ വരും ആടിയാടി നിൻറവമ്മാര് പൊന്നോ...

എന്നിങ്ങനെ വാക്കും വരികളും പിരിച്ചെഴുതിയും ചേർത്തുകെട്ടിയും പിന്നീട് ആൽബങ്ങളിറങ്ങി. ഇൗസമയത്താണ് ഒരു അമേരിക്കൻ പെൺകുട്ടി അമേരിക്കനൈസ്ഡ് മലയാളത്തിൽ ഈ പാട്ട് ആലപിക്കുന്ന വീഡിയോ യൂട്യൂബിൽ പ്രചരിച്ചത്. വിദേശികൾ കവർ വേർഷൻ ഇറക്കിയ മലയാളം നാടൻ പാട്ടുകൾ വിരളമായ കാലത്തണത് ഇറങ്ങിയത്. കഥകളിയടക്കമുള്ള വരേണ്യ കലാരൂപങ്ങൾ നമ്മുടെ സാംസ്കാരിക ചിഹ്നമായി വരുന്നതിനകത്ത് പ്രവർത്തിക്കുന്ന 'വിദേശികൾ ഇതിൽ ഭ്രമിച്ച് പഠിക്കാനെത്തുന്നു' തരത്തിലുള്ള ആഖ്യാനങ്ങൾ ഈ പാട്ടിനെ ജനപ്രിയമാക്കുന്നതിൽ ഇത്തരത്തിൽ പ്രവർത്തിച്ചതായി കാണാം.


അരാജക ഗ്രാമീണതയുടെ ആഘോഷങ്ങൾ

രണ്ടു വർഷം മുമ്പ് കേരളത്തിന് പ്രളയ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി ബംഗളൂരുവിൽ നടത്തിയ 'ലഗോരി' സംഗീത പരിപാടിയിൽ ഈ പാട്ടിെൻറ അരങ്ങേറ്റം

'കുന്നത്തങ്ങാടി ഷാപ്പില് കേറി
പള്ള നെറയെ കള്ളു കുടിച്ച്
ആട്യാടി എപ്പൊ വരും
നിൻറാങ്ങളമാര് പെന്നേ...'

എന്ന വരികൾ കൊണ്ടായിരുന്നു. തുടർന്നാണ് കാതുകുത്താൻ ഇനിയും വന്നണയാത്ത അമ്മാവൻമാരെ/ആങ്ങളമാരെ കുറിച്ച ആധികളുമായി ആ പാട്ട് പാടിത്തീർന്നത്. ആധികളേയും ആഹ്ലാദങ്ങളേയും കുറിച്ച ഇത്തരം നിർമിതികൾ തന്നെയാണ് സിനിമയുൾപ്പെടെയുള്ളവയുടെ അഭിരുചികളെയും നിർണയിക്കുന്നത്. തമാശ, സന്തോഷം, അഭിമാനം, ഭീതി തുടങ്ങിയ വിവിധ വികാരങ്ങളെ കുറിച്ച 'മുഖ്യധാര' കലാവിഷ്കാരങ്ങളിൽ ഇത് ഒളിഞ്ഞും തെളിഞ്ഞും കാണാം.

അതിനാലാണ് 'എന്നു നിെൻറ മൊയ്തീൻ' സിനിമയിൽ നായകനായ മൊയ്തീെൻറ പിതാവ് ബി.പി. ഉണ്ണിമൊയ്തീൻ സാഹിബിന് യഥാർഥ ജീവിതത്തിൽ താടിയും തലപ്പാവുമില്ലാതിരുന്നിട്ടും സിനിമയിലെത്തുേമ്പാൾ അതെല്ലാമുണ്ടാവുന്നത്. കക്കിടിപ്പുറം പോലൊരു വള്ളുവനാടൻ ഗ്രാമത്തിെൻറ 90കളിലെ കാതുകുത്ത് കല്യാണത്തിെൻറ ആഘോഷങ്ങളിൽ തൃപ്തിപ്പെടാൻ കഴിയാത്തതിനാലാണ് പ്രണയവും കുടുംബവും പാരമ്പര്യാഘോഷങ്ങളും പാരമ്പര്യേതര സംഗീതരീതികളും ചേർന്നും വിഘടിച്ചും നിൽക്കുന്ന സങ്കീർണമായൊരു സ്ഥലിയിലേക്ക് പുതിയ മലയാളി ഈ പാട്ടിനെ കയറ്റി നിർത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Folk SongJithesh kakkidippuramnadanpattukalkaithola paayavirichu
Next Story