ആനക്കൂട്ടവും കുറേ മനുഷ്യരും
text_fieldsചിത്രം: ബൈജു കൊടുവള്ളി
ഇടുക്കിയിൽ കാട്ടാനയെന്നു കേട്ടാൽ ആളുകൾ എപ്പോൾ സ്ഥലം കാലിയാക്കിയെന്ന് ചോദിച്ചാൽ മതി. അത്ര നാട്ടുകാരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നുണ്ടവർ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനവാസ മേഖലയിലടക്കം തമ്പടിക്കുന്നവരിൽ പലരും നാട്ടുകാരുടെ ജീവനും ജീവനോപാധിയുമൊക്കെ കശക്കിയെറിയാറുണ്ട്. എന്നാൽ, മാങ്കുളം എന്ന ഇടുക്കി ജില്ലയിലെ കൊച്ചുഗ്രാമത്തിന്റെ കഥ മറ്റൊന്നാണ്. ഇവിടെ കാണാനാകുക മനുഷ്യനും ആനകളും തമ്മിൽ വരച്ചുചേർത്ത ഒരു അതിർത്തിയാണ്. അതിനപ്പുറത്തേക്കും ഇപ്പുറത്തേക്കും ഇരുകൂട്ടർക്കും നോ എൻട്രി.
ഉപ്പുകുളം എന്ന മാജിക് പോയന്റ്
ആനകളെ ആകർഷിക്കുന്ന മാജിക് പോയന്റാണ് ആനക്കുളത്തെ ഉപ്പുവെള്ളം. മറ്റൊരിടത്തും കാണാത്ത ഒരു പ്രതിഭാസമെന്ന് പറയാം. ഈറ്റ ചോലയാർ പുഴയുടെ ഈ ഭാഗത്ത് ഉപ്പു രസമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. പാറക്കെട്ടുകളിലൂടെ ഊർന്നിറങ്ങുന്ന വെള്ളത്തിൽ ധാതുക്കൾ അലിഞ്ഞുചേരുന്നതാണ് ഇതിന് കാരണം. ഈ പ്രത്യേക രുചിയാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നത്. അങ്ങനെയാണ് ഈ ഗ്രാമത്തിന് ആനക്കുളം എന്ന പേര് വന്നതെന്ന് പഴമക്കാർ പറയുന്നു. വേനൽ കനത്തുതുടങ്ങിയതോടെ ആനകൾ കൂട്ടത്തോടെയാണ് ഇവിടേക്ക് ഇറങ്ങിവരുന്നത്. രാത്രിയും പകലുമൊക്കെ കുട്ടിയാനകളും കൊമ്പൻമാരുമൊക്കെ ആനക്കുളത്തേക്ക് എത്തുന്ന കാഴ്ചതന്നെ മനോഹരമാണ്.
അടുത്തിടെ ആനകൾക്കൊപ്പം എത്തിയ ഒരു കുട്ടിയാനയുടെ ചിത്രം വൈറലായിരുന്നു. പുഴയിൽ കുമിളകൾ ഉയർന്നുവരുന്ന ഭാഗത്തെ കല്ലുകൾ കാലുകൊണ്ടു നീക്കി തുമ്പിക്കൈ ഉള്ളിലേക്ക് താഴ്ത്തി കാട്ടാനക്കൂട്ടം വെള്ളം കുടിക്കുന്നത് ഒരു മനോഹര കാഴ്ചയാണ്. പിന്നീട് കുറച്ചുനേരം ആടി തിമിർത്തു കാഴ്ചക്കാർക്കും ആവേശമുണ്ടാക്കും. അമ്മയെ ചുറ്റിപ്പറ്റി ഇറങ്ങുന്ന കുട്ടിക്കൊമ്പന്മാരും ചിലപ്പോഴുണ്ടാകും. രണ്ടാനകൾക്കിടയിൽ സുരക്ഷിതനായി രാജകീയമായാണ് കുട്ടിക്കൊമ്പന്മാരുടെ വരവ്. വല്ലപ്പോഴും മാത്രമേ ഈ കാഴ്ചക്ക് അവസരമുണ്ടാകൂ. 30 മുതൽ 50 വരെ ആനകൾ അടങ്ങുന്ന കൂട്ടമാണ് നിര നിരയായെത്തി ആനക്കുളത്ത് കുളിയും തേവാരവും നടത്തി മടങ്ങുന്നത്.
ഒരുവശത്ത് നാട്ടുകാർ മറുവശത്ത് കാട്ടാനകൾ
പുഴയുടെ ഒരുവശത്ത് നാട്ടുകാരും സഞ്ചാരികളും നിൽക്കുമ്പോൾ മറുഭാഗത്ത് ഒരു കൂസലുമില്ലാതെ ആനകൾ വെള്ളം കുടിക്കുന്നത് ഇവിടത്തെ നിത്യകാഴ്ചയാണ്. പ്രദേശത്ത് മറ്റ് ജലസ്രോതസ്സുകളുണ്ടെങ്കിലും ആനകൾ വെള്ളം കുടിക്കുന്നതിനായി സ്ഥിരമായി ഈ ഒരൊറ്റ കടവിൽ തന്നെയാണ് എത്തുന്നത്. 1912 മുതലാണ് ഇവിടേക്ക് ആനകൾ എത്തിത്തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ആനക്കുളം ടൗണിനോട് വളരെ അടുത്താണ് ഈ പുഴക്കടവ്. എന്നിരുന്നാലും ആനകൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കാറില്ല. ഒരുസംഘം വെള്ളം കുടിച്ച് മടങ്ങിയശേഷമേ അടുത്ത സംഘം ഇവിടെയെത്തൂ എന്ന പ്രത്യേകതയും ഈ കാട്ടാനകളുടെ വരവിലുണ്ട്. ആനകൾ എത്തുമ്പോൾ പ്രദേശത്തെ മൈതാനത്ത് കളിക്കുന്നവർ അത് നിർത്തി അവക്ക് അവസരം ഒരുക്കിക്കൊടുക്കുന്നത് കൗതുകമാണ്. എങ്കിലും, വനം വകുപ്പിന്റെ കർശനമായ നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇവിടെയുണ്ട്.
ആനകളുടെ ഹാപ്പി ടൈം
മൂന്നാറിൽനിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട് മാങ്കുളത്തേക്ക്. അടിമാലിയിൽനിന്നും ഇവിടത്തേക്ക് എത്താം. വൈകുന്നേരം ആറുമണിക്ക് ശേഷമാണ് ആനകൾ വരാൻ കൂടുതൽ സാധ്യത. പലപ്പോഴും ഇത് പുലർച്ചവരെ തുടരും. മൂന്നും നാലും മണിക്കൂറുകൾ വരെ ആനക്കൂട്ടം ഇവിടെ തമ്പടിക്കാറുണ്ട്. രാത്രിയിൽ ആനകളെ കാണാനായി പ്രത്യേക ലൈറ്റിങ് സംവിധാനമടക്കം ഇവിടെ ഒരുക്കിയിട്ടുണ്ട്. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളോ ഫ്ലാഷ് ലൈറ്റുകളോ ഇവിടെ ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശവും വനം വകുപ്പ് നൽകുന്നുണ്ട്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
