സുധാ മേനോന്റെ ജീവലതയുടെ ജീവിതം അരങ്ങിലേക്ക്
text_fieldsജീവലതയുടെ ജീവിതം നാടകത്തിൽനിന്ന്
പയ്യന്നൂർ: എഴുത്തുകാരിയും പ്രഭാഷകയും സാമൂഹികപ്രവർത്തകയുമായ സുധാ മേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന പുസ്തകത്തിലെ മീൻപാടും തേൻ രാജ്യം എന്ന അധ്യായത്തിന് നാടകാവിഷ്കാരം. കുറുന്തിൽ കൃഷ്ണൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ ആപ്‌ത പയ്യന്നൂരാണ് നാടകം അരങ്ങിലെത്തിക്കുന്നത്.ശ്രീലങ്കൻ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രത്തിൽ അദൃശ്യമാക്കപ്പെട്ട പെൺജീവിതാനുഭവങ്ങളാണ് സുധാമേനോൻ എഴുത്തിൽ വരച്ചുകാട്ടിയത്. യുദ്ധങ്ങളും വംശീയ കലാപങ്ങളും നിരന്തരം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഭൂമിക മാറിയാലും യുദ്ധത്തിന്റെ കെടുതികൾ ഒന്നുതന്നെയാണ്. അതിൽപെട്ട് ഉഴലുന്ന സ്ത്രീജന്മങ്ങൾക്കും വ്യത്യാസമില്ല. മഹാഭാരത യുദ്ധത്തിൽനിന്ന് തുടരുന്ന ഈ യാതനകൾക്ക് അവസാനമേയില്ല.
ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താത്ത ഒട്ടനവധി മുറിവുകളാണ് വംശഹത്യകളും യുദ്ധങ്ങളും ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കാൻ ജീവലതയെ അറിഞ്ഞാൽ മതി. ഒരേ വേദനകളും സങ്കടങ്ങളും പേറുന്ന ഇരകളായ സ്ത്രീകളുടെ നിലവിളിയാണ് ലോകത്തിലെ എല്ലാ യുദ്ധങ്ങളുടെയും ബാക്കിപത്രം എന്ന് നാടകം ഓർമപ്പെടുത്തുന്നു.സുധാ മേനോന്റെ കൃതിക്ക് ഫാന്റസിയും റിയാലിറ്റിയും ഇഴചേർത്ത് സ്വതന്ത്ര നാടകാവിഷ്‍കാരം നടത്തിയത് ശ്രദ്ധേയ നാടകരചയിതാവ് അനിൽ നടക്കാവാണ്.
യൂനിവേഴ്സിറ്റി കലോത്സവങ്ങൾ, അമച്വർ നാടകങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയ സാന്നിധ്യമായ സുധീർ ബാബുട്ടൻ രംഗഭാഷ്യമൊരുക്കി. പി. ഉമാദേവി, സാന്ദ്രാ പ്രസാദ്, ബിന്ദു മനോഹരൻ, പ്രസീത പ്രേംകുമാർ, സൻമിത സന്തോഷ്, അമന്യു സുജിത്, നിരഞ്ജൻ നിഷാദ്, പി.കെ. അഭിനവ്, പി.കെ. സന്തോഷ്, ഷിബു ആന്റോ, കൃഷ്ണൻ എരമം, പി.പി. ഗിരീഷ് കുമാർ, ബാബു കലിയന്തിൽ, പി.പി. ദാമോദരൻ എന്നിവർ അരങ്ങിലെത്തുന്നു. സുധാകരൻ വടക്കിനിയിൽ, ചന്ദ്രബോസ്, ക്ലിന്റ് പവിത്രൻ, ജയരാജൻ കാരി, കമലാക്ഷൻ വേലിയാട്ട്, ടി.പി. ബാല, എൻ.വി. രാഘവൻ, കെ. ദാമോദരൻ, പി.വി.എൻ. ശശിധരൻ, ഡോ. എ.കെ. വേണുഗോപാലൻ, പി.യു. ബാബു എന്നിവർ പിന്നരങ്ങിൽ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

