ബംഗാളിൽ യുവമോർച്ച നേതാവ് വെടിയേറ്റ് മരിച്ചു; പിന്നിൽ തൃണമൂലെന്ന് ബി.ജെ.പി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ യുവമോർച്ച നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊന്നു. നോർത്ത് ദിനജ്പൂർ ജില്ലയിലെ ഇറ്റാഹർ സ്വദേശിയായ മിഥുൻ ഘോഷാണ് സ്വന്തം വീടിന് പുറത്ത്വെച്ച് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ ആരോപണം നിഷേധിച്ച് തൃണമൂൽ രംഗത്തെത്തി.
ഞായറാഴ്ച രാവിലെ 11മണിക്ക് രാജ്ഗ്രാമത്തിലെ വീടിന് മുമ്പിൽ നിൽക്കവേ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ വെടിയുതിർത്ത് കടന്ന് കളയുകയായിരുന്നു. ഉടനെ റായ്ഗഞ്ചിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഘോഷിന്‍റെ കൊലപാതകം ജില്ലയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്. അക്രമികളെ തൃണമൂൽ നേതാക്കളാണ് സംരക്ഷിക്കുന്നതെന്ന് ബി.ജെ.പി ജില്ല നേതാക്കൾ ആരോപിച്ചു. ഘോഷിന് നേരെ മുമ്പും വധഭീഷണികൾ ഉണ്ടായിരുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് വസുദേവ് സർക്കാർ കുറ്റപ്പെടുത്തി.
എന്നാൽ പാർട്ടിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് തൃണമൂൽ എം.എൽ.എ മുഷ്റഫ് ഹുസൈൻ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിൽ തൃണമൂൽ വിശ്വസിക്കുന്നില്ലെന്നും സമൂഹത്തിൽ സമാധാനം കൊണ്ടുവരാനാണ് മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തതെന്നും ഹുസൈൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.