മദ്യലഹരിയിൽ സുഹൃത്തുക്കളുടെ ‘തമാശ’; സ്വകാര്യഭാഗത്ത് പരിക്കേറ്റ യുവാവ് ജീവനൊടുക്കി
text_fieldsബംഗളൂരു: പിറന്നാളാഘോഷത്തിനിടെ സുഹൃത്തുക്കൾ മദ്യലഹരിയിൽ കാണിച്ച ‘തമാശ’ അതിരുവിട്ടതോടെ സ്വകാര്യഭാഗത്ത് ഗുരുതരപരിക്കേറ്റ യുവാവ് ജീവനൊടുക്കി. ത്രിപുര സ്വദേശിയായ തപൻ നാഥ് (28) ആണ് ആത്മഹത്യ ചെയ്തത്. ബംഗളൂരുവിൽ പബ്ബിൽ ജീവനക്കാരനായിരുന്നു.
പരിക്കിനെത്തുടർന്ന് സ്വകാര്യഭാഗത്തുണ്ടായ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചതോടെ കടുത്ത നിരാശയിലായിരുന്നു തപൻ. ഇതിനുപിന്നാലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ട് മാസം മുൻപ് ഒരു സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കവേയാണ് തപൻ ആക്രമിക്കപ്പെട്ടത്. ആഘോഷത്തിനിടെ മദ്യലഹരിയിൽ ഒപ്പമുണ്ടായിരുന്നവർ തപൻ നാഥിന്റെ സ്വകാര്യഭാഗത്ത് പരിക്കേൽപിക്കുകയായിരുന്നു. ഈ പരിക്ക് പൂർണമായും ഭേദമാകാതെ വന്നതോടെ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ചു. എന്നാൽ, ഇത് ഒരിക്കലും പഴയനിലയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്നും പരിഹരിക്കാനാവില്ലെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു. നാല് മാസത്തിനുശേഷം തപന്റെ വിവാഹം നിശ്ചയിച്ചതായിരുന്നു.
കഴിഞ്ഞ ദിവസം ഈജിപുരയിലുള്ള വീട്ടിലെ മുറിയിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് തപനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സഹോദരൻ തപസ് നാഥിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത വിവേക് നഗർ പൊലീസ്, മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

