യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലാക്കി തള്ളി; നഴ്സും സഹോദരനും പിടിയിൽ, പ്രതികാരം പണമിടപാടിനെച്ചൊല്ലി
text_fieldsതാനെ: കാണാതായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലാക്കി അഴുക്കുചാലിൽ തള്ളിയ കേസിൽ നഴ്സിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡോംബിവ്‌ലിയിലെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായ അർബാസ് ഖാൻ (24) കൊല്ലപ്പെട്ട കേസിലാണ് നഴ്സ് മെഹ്‌ജബിൻ ഷെയ്ഖ്, സഹോദരൻ താരിഖ് ഷെയ്ഖ് എന്നിവരെ മുമ്പ്ര പൊലീസ് പിടികൂടിയത്. പണമിടപാടും തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള ശ്രമവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ജോലി സംബന്ധമായ പണം വാങ്ങാനായി മുംബൈ ദാദറിലേക്ക് പോയ അർബാസ് ഖാനെ കാണാതായത്. യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അർബാസും നഴ്സായ മെഹ്‌ജബിനും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ അവസാനമായി ഇരുവരും വസായ് മേഖലയിലുണ്ടായിരുന്നതായി വ്യക്തമായി. ഇതിനിടെ ഏപ്രിൽ അഞ്ചിന് മുംബൈ-അഹ്മദാബാദ് ഹൈവേയിലെ വിരാർ ഫാതയ്ക്ക് സമീപം അഴുക്കുചാലിൽനിന്ന് അർബാസിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു.
മെഹ്‌ജബിൻ അർബാസിന് കുറച്ച് പണം കടമായി നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചും കൂടുതൽ പണം തട്ടിയെടുക്കാനുമായി മെഹ്‌ജബിനും ബന്ധുക്കളും ചേർന്ന് യുവാവിനെ വസായിലെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് കൈകാലുകൾ കെട്ടിയിട്ട ശേഷം പി.വി.സി പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഡ്രമ്മിലാക്കി അഴുക്കുചാലിൽ തള്ളി.
കേസിൽ മേയ് 7 നാണ് മെഹ്‌ജബിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മെഹ്‌ജബിന്റെ ഭർത്താവ് ഹസ്സൻ, സഹായി മുജാസം താലിബ് ഖാൻ എന്നിവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി മുമ്പ്ര പൊലീസ് സീനിയർ ഇൻസ്പെക്ടർ അനിൽ ഷിൻഡെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

