ഗവിയിൽ വനത്തിലൂടെ നടന്ന് ജോലിക്കു പോയ അങ്കണവാടി ഹെൽപറായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി; പ്രദേശവാസിയായ യുവാവ് പിടിയിൽ
text_fieldsപത്തനംതിട്ട: മൃഗങ്ങളോടും പോലും ഉപമിക്കാൻ കഴിയാത്ത കൊടും ക്രൂരതക്ക് ഇരയായി വിജനവനത്തിൽ മരിച്ചുവീണ ആ സാധുയുവതിയെ ഓർത്ത് കേരളം ലജ്ജിക്കട്ടെ. കുടുംബം പുലർത്താനായി വനത്തിലൂടെ മൂന്നു കിലോമീറ്ററോളം നടന്ന് അങ്കണവാടിയിലെത്തി ജോലി ചെയ്ത് തിരിച്ചുപോയിരുന്ന അങ്കണവാടി ഹെൽപർ, പത്തനംതിട്ട ഗവി മീനാറിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു. സംഭവത്തിൽ ളാഹക്കടുത്ത് കോളനിയിൽ നിന്നുള്ള വിനോദ്കുമാറിനെ (42) മൂഴിയാർ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിയും പ്രദേശത്ത് അങ്കണവാടി ഹെൽപറുമായ 32 കാരിയെ, വ്യാഴാഴ്ച രാവിലെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതി വിനോദ് കുമാർ, ബലാത്സംഗം ചെയ്തതായി സമ്മതിച്ചിട്ടില്ലെന്ന് പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. മരണകാരണം ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷമേ വ്യക്തമാകു. തെളിവെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. പ്രതിയെ കുറിച്ച വിവരം നാട്ടുകാരിൽനിന്നും വനംവകുപ്പിൽനിന്നുമാണ് ലഭിച്ചതെന്നും എസ്.പി പറഞ്ഞു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
അതിക്രമത്തിന് ശ്രമിച്ചപ്പോൾ യുവതി കല്ലിൽ തലയിടിച്ചു വീണുവെന്നും തുടർന്ന് കൃത്യത്തിനുശേഷം തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തിൽ മുക്കി, കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിക്കൊപ്പം 13 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുണ്ടായിരുന്നു. ഇത് സഹോദരിയുടെ മകളാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതും അന്വേഷിക്കുന്നുണ്ട്. ജോലിക്കാർക്കുള്ള ക്വാർട്ടേഴ്സിൽ ഭർത്താവിനും മകൾക്കുമൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. ദിവസവും വനത്തിലൂടെ നടന്ന് പോയിരുന്ന ഇവരെ പ്രതി പലപ്പോഴും പിന്തുടർന്ന് ശല്യം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ ഉദ്ദേശ്യത്തോടെ ഇയാൾ വനത്തിൽ കുടിൽകെട്ടി തങ്ങുകയായിരുന്നു.
പ്രതി മുമ്പും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടയാളാണ്. വണ്ടിപ്പെരിയാർ ചെക്ക് പോസ്റ്റിൽ വെച്ച് ഉച്ചയോടെ വണ്ടിപ്പെരിയാർ പൊലീസാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പിന്നീട് മൂഴിയാർ പൊലീസെത്തി കസ്റ്റഡിയിൽ വാങ്ങി. രണ്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

