
ഭർത്താവ് ബലമായി ആസിഡ് കുടിപ്പിച്ച യുവതി ആശുപത്രിയിൽ; ആന്തരാവയവങ്ങള്‍ കത്തികരിഞ്ഞതായി ഡോക്ടർമാർ
text_fieldsന്യൂഡൽഹി: ഭർത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയിൽ ആശുപത്രിയിൽ. മധ്യപ്രദേശിൽ ജൂൺ 28നാണ് സംഭവം. അത്യാസന്ന നിലയിൽ കഴിയുന്ന യുവതി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാലിവൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാട്ടിെയന്നും ഇരക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഗ്വാളിയാർ ജില്ലയിൽ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം. ജൂൺ 28ന് ഭർത്താവും സഹോദരിയും േചർന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡൽഹിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച് യുവതിയുടെ സഹോദരൻ വനിത കമീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്തു. പിന്നീട് സബ് ഡിവിഷനൽ മജിസ്ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തി.
അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീധന നിരോധന നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, മറ്റു നടപടികളൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ല. മധ്യപ്രേദശ് പൊലീസ് ദുർബലമായ എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തതെന്നും ആസിഡ് ആക്രമണത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും വനിത കമീഷൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഭർത്താവ് ക്രൂരമായി മർദിച്ചു. പിന്നീട് ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങൾ നശിച്ചതായി ഡോക്ടർമാർ പറഞ്ഞതായി വനിത കമീഷൻ അയച്ച കത്തിൽ പറയുന്നു.
നിലവിൽ ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛർദ്ദിക്കുകയാണെന്നും പറയുന്നു. യുവതി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത്തരം ഗുരുതരമായ കേസ് മധ്യപ്രദേശ് പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ലജ്ജാകരമാണെന്നും അവർ പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.