ഭാര്യ മടങ്ങിവന്നില്ല; വാതിലിൽ വൈദ്യുതി കമ്പി ബന്ധിപ്പിച്ച് അമ്മായിയമ്മയെ കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
text_fieldsഹൈദരാബാദ്: ഭാര്യ വീടുവിട്ടിറങ്ങിപ്പോയതിന്റെ പകയിൽ അമ്മായിയമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച 48കാരൻ തെലങ്കാനയിൽ പിടിയിലായി. ജഗിത്യാൽ ജില്ലയിലെ വെൽഗറ്റൂർ മണ്ഡലത്തിൽപ്പെട്ട ജഗദേവ്‌പേട്ട് ഗ്രാമത്തിലാണ് സംഭവം. മല്ലാറെഡ്ഡി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
മല്ലാറെഡ്ഡിയും ഭാര്യ പത്മയും 25 വർഷമായി വിവാഹിതരാണ്. ഇവർക്ക് 20 വയസ്സുള്ള മകനും 18 വയസ്സുള്ള മകളുമുണ്ട്. എന്നാൽ, രണ്ട് മാസം മുമ്പുണ്ടായ കുടുംബ വഴക്കിനെത്തുടർന്ന് പത്മ മക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. പലതവണ പത്മയെ തിരികെ വിളിക്കാൻ മല്ലാറെഡ്ഡി ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. മകളെ തിരികെ അയക്കാൻ അമ്മ രാജമ്മയും തയാറായില്ല. തന്റെ കുടുംബം തകരാൻ കാരണം അമ്മായിയമ്മയാണെന്ന് മല്ലാറെഡ്ഡി കരുതിയിരുന്നു.
ഏപ്രിൽ 10ന് രാത്രി രാജമ്മയുടെ വീടിന്റെ വാതിലിൽ മല്ലാറെഡ്ഡി രഹസ്യമായി വൈദ്യുതി കമ്പി ബന്ധിപ്പിച്ചു. രാവിലെ വാതിൽ തുറക്കുമ്പോൾ രാജമ്മ ഷോക്കേറ്റ് മരിക്കണമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. പിറ്റേന്ന് രാവിലെ വാതിൽ തുറന്ന രാജമ്മക്ക് ഷോക്കേറ്റെങ്കിലും വൻ അപകടം സംഭവിക്കാതെ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ രാജമ്മ പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 109 (1) പ്രകാരം വധശ്രമത്തിന് കേസെടുത്ത പൊലീസ് മല്ലാറെഡ്ഡിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

