പാലിൽ മയക്കുമരുന്ന് കലർത്തി ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
text_fieldsലക്നോ: മീററ്റിൽ സ്കൂൾ ഉടമയായ ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി അതുൽ കുമാർ പൻവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി പൻവാർ, കാമുകൻ തുഷാർ, രണ്ട് പാമ്പാട്ടികൾ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വർഷങ്ങളായി പ്രണയത്തിലായിരുന്ന ദാമിനിയും തുഷാറും ഒന്നിച്ച് ജീവിക്കാനും അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അതുലിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ ബസ് ഡ്രൈവറാണ് തുഷാർ.
അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവർ പാമ്പാട്ടികളിൽനിന്ന് വിഷപ്പാമ്പിനെ സംഘടിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതുലിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിൽ പാമ്പുകടിയേറ്റ പാടുകൾ ഉണ്ടായിരുന്നതിനാൽ ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അതുലിന് പാലിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം ദാമിനിയും തുഷാറും പാമ്പാട്ടികളുടെ സഹായത്തോടെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ദാമിനിയുടെ മൊബൈൽ ഫോണിൽനിന്ന് പാമ്പിന്റെ ചിത്രങ്ങളും പാമ്പാട്ടികളുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

