യു.പിയിൽ 5G നെറ്റ്‌വർക്ക് തകരാർ; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികൾ
text_fieldsലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ നിന്ന് പുറത്തുവന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പ്രദേശത്തെ മോശമായ 5G നെറ്റ്‌വർക്ക് സേവനങ്ങളിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കയറി കെട്ടിയിടുകയായിരുന്നു. ഫത്തേപൂർ ജില്ലയിലെ ബിന്ദ്കി പ്രദേശത്തുള്ള ഹർദൗലി ഗ്രാമത്തിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ആദിത്യ ഭാൻ സിങ് എന്ന ടെലികോം ജീവനക്കാരനാണ് ജനങ്ങളുടെ കടുത്ത രോഷത്തിന് ഇരയാകേണ്ടി വന്നത്.
ഈ പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾ പ്രത്യേകിച്ചും 5G കണക്റ്റിവിറ്റി തീർത്തും മോശമാണെന്ന് കാണിച്ച് നാട്ടുകാർ ദീർഘകാലമായി പരാതി ഉന്നയിക്കുന്നുണ്ടായിരുന്നു. പ്രദേശത്ത് പ്രൈവറ്റ് മൊബൈൽ ടവർ സ്ഥാപിച്ചിട്ടും കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾക്ക് ശരിയായ രീതിയിൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പ്രധാന ആരോപണം. വൈദ്യുതി ഉണ്ടായിരിക്കുമ്പോൾ പോലും പലപ്പോഴും ഫോൺ കോളുകൾ വിളിക്കാനോ ഇൻറർനെറ്റ് ഉപയോഗിക്കാനോ കഴിയാത്ത വിധം നെറ്റ് വർക്ക് തടസ്സപ്പെടുന്നത് പതിവായിരുന്നു. യാതൊരുവിധ മെച്ചപ്പെട്ട സേവനങ്ങളും ലഭിക്കാതെ തന്നെ ഉപഭോക്താക്കൾ ഉയർന്ന നിരക്കുകൾ നൽകേണ്ടി വരുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെത്തിയപ്പോഴാണ് ആദിത്യ ഭാൻ സിങിനെ നാട്ടുകാർ പിടികൂടി ടവറിൽ കെട്ടിയിട്ടത്. കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ജീവനക്കാരനെ വിട്ടയക്കില്ലെന്നാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വൈറൽ വിഡിയോയിൽ ഗ്രാമവാസികൾ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അജ്ഞാതരായ ചിലർക്കെതിരെ കേസെടുക്കുകയും രാഹുൽ പട്ടേൽ, സൂരജ് യാദവ്, അലോക് പട്ടേൽ, യോഗേന്ദ്ര പട്ടേൽ, അലോക് യാദവ്, സച്ചിൻ പട്ടേൽ എന്നീ ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ജാമ്യത്തിൽ വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

