കൈക്കൂലി വാങ്ങുന്നതിനിടെ റീസർവേ ഏജന്‍റ് വിജിലൻസ് പിടിയിൽ
text_fieldsകാഞ്ഞങ്ങാട് താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽനിന്ന് ഏജന്‍റിനെ വിജിലൻസ് പിടികൂടുന്നു
കാഞ്ഞങ്ങാട് : റീസർവേയിൽ കുറവുവന്ന സ്ഥലം ഉൾപ്പെടുത്തി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റ് വിജിലൻസ് പിടിയിൽ. ഉദുമ സ്വദേശി ഹാഷിമാണ് പിടിയിലായത്. പെരിയ സ്വദേശിയുടെ സ്ഥലം റീ സർവേയിൽ 50 സെന്റോളം നഷ്ടമായിരുന്നു. ഇത് ശരിയാക്കാൻ അപേക്ഷ നൽകാൻ പോയപ്പോഴാണ് താലൂക്ക് ഓഫിസിന് സമീപം അപേക്ഷ പൂരിപ്പിച്ചു നൽകിവരുന്ന ഏജന്റ് 30000രൂപ നൽകിയാൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പേപ്പറുകൾ ശരിയാക്കാമെന്ന് അറിയിച്ചത്. ആദ്യം 5000 രൂപ ഗൂഗ്ൾ പേ വഴി സ്വീകരിച്ചു. തുടർന്നാണ് പരാതിക്കാരൻ കാസർകോട് വിജിലൻസിനെ സമീപിച്ചത്.
ബാക്കി തുക കൈമാറുന്നതിനിടെ വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണനും സംഘവും താലൂക്ക് ഓഫിസ് കൊമ്പൗണ്ടിൽ നിന്ന് ഏജന്‍റിനെ പിടികൂടി. ഉദ്യോഗസ്ഥർ ഏജന്റുമാർവഴി കൈക്കൂലി തുക സ്വീകരിക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. പല സർക്കാർ ഓഫിസുകളിലും സേവനങ്ങൾ നടത്തികൊടുക്കുന്നതിനായി ഏജന്റുമാർ വൻ തുകകൾ വാങ്ങി സർക്കാർ സംവിധാനം അട്ടിമറിക്കുന്നതായും അവരുമായി പല ഉദ്യോഗസ്ഥർക്കും ബന്ധമുള്ളതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

