കോട്ടയത്തെ കെ.പി.പി.എല്ലിൽ രണ്ടാഴ്ചക്കിടെ രണ്ട് ആത്മഹത്യ; തൊഴിൽചൂഷണവും മാനസിക പീഡനവും രൂക്ഷമെന്ന് പരാതി
text_fieldsവെള്ളൂർ: രണ്ടാഴ്ചക്കിടെ രണ്ടു ജീവനക്കാർ ജീവനൊടുക്കിയ പൊതുമേഖല സ്ഥാപനമായ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ (കെ.പി.പി.എൽ) മാനേജ്മെന്റ് ഭാഗത്തുനിന്ന് കടുത്ത തൊഴിൽ ചൂഷണവും പീഡനങ്ങളുമെന്ന് ആരോപണം. കൊടിയ ചൂഷണത്തെ തുടർന്നുള്ള മാനസിക സമ്മർദമാണ് ജീവനക്കാരെ ആത്മഹത്യയിലേക്കു നയിക്കുന്നതെന്നാണ് ആക്ഷേപം.
മെക്കാനിക്കൽ വർക്ക്ഷോപ് വിഭാഗം ജീവനക്കാരനായ നിഷാന്ത് ആഗസ്റ്റ് 17ന് ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെ, യൂട്ടിലിറ്റി മെയിന്റനൻസ് വിഭാഗം ജീവനക്കാരനായ ശ്രീജിത്തിനെ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അധികാരികളുടെ നിരന്തരമായ തൊഴിലാളി വിരുദ്ധ നയങ്ങളും കടുത്ത മാനസിക പീഡനവുമാണ് ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു.
തുടർച്ചയായ ഷിഫ്റ്റുകളും അമിത ജോലിഭാരവും കാരണം ജീവനക്കാർ കടുത്ത പ്രയാസത്തിലാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നിലവിലുള്ള തൊഴിലാളികളെക്കൊണ്ട് നിർബന്ധിപ്പിച്ച് വിശ്രമമില്ലാതെ തുടർച്ചയായ ഷിഫ്റ്റുകൾ ചെയ്യിക്കുന്നു. ഓവർടൈമിന് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നുമില്ല.
ഓവർടൈം ചെയ്യാൻ വിസമ്മതിക്കുന്നവരെ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
സംസ്ഥാന സർക്കാറിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായിട്ടും അടിസ്ഥാന തൊഴിൽ നിയമങ്ങൾ പാലിക്കാതെയാണ് സ്ഥാപനത്തിന്റെ പോക്ക്. ഇ.എസ്.ഐ, പി.എഫ്, ഇൻഷുറൻസ് തുടങ്ങിയ നിയമപരമായ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കുന്നില്ല.
തുച്ഛമായ വേതനമാണ് തൊഴിലാളികൾക്ക് നൽകുന്നത്. ഇതിനുപുറമെ, ജോലി ചെയ്യുന്ന അധിക സമയത്തിന് അർഹമായ കൂലിയോ മറ്റ് ആനുകൂല്യങ്ങളോ കമ്പനി നൽകാറില്ല. ഇത് തൊഴിലാളികളെ കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധിയിലാക്കുന്നു. കമ്പനിയിലെ കടുത്ത തൊഴിൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുമ്പ് മാനേജ്മെന്റിനും തൊഴിൽ വകുപ്പിനും ബോയിലർ ഇൻസ്പെക്ടറേറ്റിനും ജീവനക്കാർ നിരന്തരം പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു.
തുടർച്ചയായുണ്ടാകുന്ന മരണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കമ്പനി തയാറാകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് സംസ്ഥാന പൊതുമേഖല സ്ഥാപനമായി പുനരുജ്ജീവിപ്പിച്ചാണ് കെ.പി.പി.എൽ സ്ഥാപിച്ചത്. സർക്കാർ നിയന്ത്രണത്തിലാണെങ്കിലും തൊഴിലാളി അവകാശങ്ങളുടെ കാര്യത്തിൽ മാനേജ്മെന്റ് കടുത്ത ചൂഷണമാണ് സ്വീകരിക്കുന്നതെന്നാണ് തൊഴിലാളികളുടെ പരാതി. തുച്ഛവേതനത്തിൽ പണിയെടുക്കുന്ന സ്ഥിരം ജീവനക്കാർക്ക് വർഷങ്ങളായിട്ടും വേതന വർധനയോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ലത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

