പക വീട്ടാൻ യുവാവിനെ കഴുത്തറുത്ത് കൊന്നു, കൈകാലുകൾ വേർപെടുത്തി ദൃശ്യങ്ങൾ പകർത്തി; സഹോദരന്മാർ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
താനെ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. മഹാരാഷ്ട്ര താനെയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ ഷീൽ ദൈഘറിലെ ഓട്ടോ തൊഴിലാളികളായ ഫായിസ് സുൽത്താൻ മലിം (24), സഹോദരൻ അൽബാൻ സുൽത്താൻ മലിം (23) എന്നിവരാണ് താനേ പൊലീസ് അറസ്റ്റുചെയ്തു. മുമ്പ്ര സ്വദേശിയായ അമൻ മുസ്തകീൻ ഷെയ്ഖ് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
പ്രതികൾ അമന്റെ തലയും കൈകാലുകളും അറുത്തുമാറ്റിയതായും ഈ ക്രൂരകൃത്യം മൊബൈൽ ഫോണിൽ ദൃശ്യങ്ങളായി പകർത്തിയതായും പൊലീസ് അറിയിച്ചു. മാർച്ച് 13നാണ് പ്രതികൾ അമൻ മുസ്തകീൻ ഷെയ്ഖിനെ തട്ടിക്കൊണ്ടുപോയത്. മൂർച്ചയേറിയ കത്തി ഉപയോഗിച്ച് യുവാവിന്റെ തൊണ്ട അറുത്ത പ്രതികൾ, മൃതദേഹം തിരിച്ചറിയാതിരിക്കാൻ വേണ്ടി തലയും ഇരുകൈകളും വേർപെടുത്തുകയായിരുന്നു. തുടർന്ന് ഖർദിഗാവിലെ വിജനമായ സ്ഥലത്ത് ശരീരഭാഗങ്ങൾ ഉപേക്ഷിച്ചു. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ മുമ്പ്ര പൊലീസ് സ്റ്റേഷനിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഉൽഹാസ്നഗറിലെ ക്രൈംബ്രാഞ്ച് യൂനിറ്റ് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് സഹോദരങ്ങളായ പ്രതികൾ പിടിയിലായത്. കൊല്ലപ്പെട്ട അമൻ മുസ്തകീൻ ഷെയ്ഖിന്റെ പേരിൽ മുമ്പ് ബൈക്ക് മോഷണക്കേസുകൾ നിലവിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളായ ഫായിസ് സുൽത്താൻ മലിം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2024ൽ നടന്ന മറ്റൊരു കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ നിലവിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. മുൻവൈരാഗ്യമാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

