കാണാതായ ഗർഭിണി മരിച്ചനിലയിൽ; കാമുകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
text_fieldsഭുവനേശ്വർ: ഒഡിഷയിലെ കൊരാപുട്ട് ജില്ലയിൽ നിന്നുള്ള 22കാരിയായ ഗർഭിണിയെ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂലൈ 29 മുതൽ കാണാതായിരുന്ന യുവതിയുടെ മൃതദേഹം ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കാമുകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊരാപുട്ട് ജില്ലയിലെ തുങ്കൽ ഗ്രാമവാസിയായ അൽബിന ഗരാഡയാണ് മരിച്ചത്. കേസിൽ 35കാരനായ മോഹൻ ഖില്ല, 19കാരനായ മിലൻ കുൽദീപ് എന്നിവരാണ് അറസ്റ്റിലായത്. അൽബിനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി കുഴിച്ചിടാൻ ഇരുവരും ചേർന്ന് പ്രവർത്തിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
റിപ്പോർട്ട് പ്രകാരം, അൽബിനയും മോഹൻ ഖില്ലയും ഏകദേശം ഒരു വർഷമായി പ്രണയബന്ധത്തിലായിരുന്നു. അൽബിന ഗർഭിണിയാണെന്ന് കുടുംബം അറിയുന്നത് അംഗൻവാടി ആരോഗ്യപ്രവർത്തകരുടെ പരിശോധനക്ക് ശേഷമാണ്. പരിശോധനയിൽ യുവതി ഏകദേശം മൂന്ന് മാസം ഗർഭിണിയാണെന്ന് വ്യക്തമായി.തുടർന്ന് യുവതിയെ കാണാതാവുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് മോഹൻ ഖില്ല സെമിലിഗുഡ പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന് പരാതിയും നൽകിയിരുന്നു.
യുവതിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ മോഹൻ ഖില്ലക്കും മിലൻ കുൽദീപിനും സംഭവവുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് ഇരുവരെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സെമിലിഗുഡ പൊലീസ് ആന്ധ്രാപ്രദേശ് പൊലീസിന്റെ സഹായത്തോടെ വിജയനഗരം ജില്ലയിലെ ഗജപതിനഗരം മേഖലയിൽ തെരച്ചിൽ നടത്തി.
തെരച്ചിലിനിടെ ഭാഗികമായി അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹത്തോടൊപ്പം ലഭിച്ച വസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ അൽബിനയുടെ പിതാവ് അവശിഷ്ടങ്ങൾ മകളുടേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മൃതശരീരം കൊണ്ടുപോകാൻ ഉപയോഗിച്ചതായി സംശയിക്കുന്ന കാറും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
അന്വേഷണത്തിൽ മോഹൻ ഖില്ല നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നതായും അൽബിനയുമായി അടുപ്പത്തിലായിരുന്നെന്നും കണ്ടെത്തി. കുടുംബപ്രശ്നത്തെ തുടർന്നാണ് അൽബിനയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

