സമയത്തെച്ചൊല്ലി തർക്കം; സ്വകാര്യ ബസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsചാരുംമൂട്: സമയത്തെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ.പത്തനംതിട്ട -ചാരുംമൂട് റൂട്ടിൽ സർവിസ് നടത്തുന്ന വൈഷ്ണവ് ബസിലെ ജീവനക്കാരൻ പെരിങ്ങനാട് പള്ളിക്കൽ പോത്തടി രാജീവം വീട്ടിൽ രാജീവിനെ (40) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാലമേൽ എരുമക്കുഴി കാവുമ്പാട് കുറ്റിമുകളിൽ അജിത് (31), പന്തളം മുടിയൂർക്കോണം കുളത്തിങ്കൽ അർജുൻ (24), പന്തളം പൂഴിക്കാട് ആക്കിനാട്ടേത്ത് ആനന്ദ് ശിവൻ (27) എന്നിവരെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഈമാസം 22ന് ഉച്ചക്ക് ഒന്നിന് കെ.പി റോഡിൽ കരിമുളയ്ക്കൽ പാലൂത്തറ പമ്പിന് മുന്നിലായിരുന്നു സംഭവം.രാവിലെ സർവിസ് കഴിഞ്ഞ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ബസിൽ വിശ്രമിക്കുകയായിരുന്ന രാജീവിനെ ഇവർ ആക്രമിക്കുകയായിരുന്നു.
ആദവ് എന്ന സ്വകാര്യ ബസിന്റെ രണ്ട് മിനിറ്റ് സമയം വൈഷ്ണവ് ബസ് എടുത്ത് സർവിസ് നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തലക്ക് ഗുരുതര പരിക്കേറ്റ രാജീവിനെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികളെ കഴിഞ്ഞദിവസം അടൂരിൽനിന്നാണ് പിടികൂടിയത്. ബസും കസ്റ്റഡിയിലെടുത്തു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്.ഐ നിധീഷ്, എ.എസ്.ഐ രാജേന്ദ്രൻ സി.പി.ഒമാരായ അനി, കലേഷ്, വിഷ്ണു, ബിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായി. മാവേലിക്കര -ചാരുംമൂട് റൂട്ടിൽ സർവിസ് നടത്തുന്ന ബസുകളിലെ ജീവനക്കാർ തമ്മിൽ സമയത്തെച്ചൊല്ലി തർക്കം നിലവിലുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് തുടർന്നാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും നൂറനാട് എസ്.എച്ച്.ഒ പി. ശ്രീജിത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.