തൃശൂരിൽ രണ്ടാഴ്ചക്കിടെ മൂന്നാമത്തെ കൊലപാതകം
text_fieldsതൃശൂർ: ജില്ലയിൽ രണ്ടാഴ്ചക്കിടയിൽ മൂന്നാമത്തെ കൊലപാതകം. ജീവൻ നഷ്ടപ്പെട്ടതാവട്ടെ അഞ്ചു വയസ്സുകാരനുൾപ്പെടെ. രണ്ടുപേരെ ഇല്ലാതാക്കിയത് വളർത്തി വലുതാക്കിയ സ്വന്തം മക്കൾതന്നെ. കൊലപാതകങ്ങൾക്കെല്ലാം ഒറ്റ കാരണം, കുടുംബത്തർക്കം. ഇക്കഴിഞ്ഞ 30നാണ് ആമ്പല്ലൂർ മുപ്ലിയത്ത് അന്തർസംസ്ഥാന കുടുംബങ്ങളിലുള്ളവർ തമ്മിലുള്ള കുടുംബതർക്കത്തിൽ ബന്ധുവിന്റെ വെട്ടേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചത്. അസം സ്വദേശിയുടെ മകൻ നജിറുൽ ഇസ്‍ലാം (അഞ്ച്) ആണ് മരിച്ചത്. സ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. കുഞ്ഞിന്റെ അമ്മക്കും വെട്ടേറ്റു. പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാട് വിറങ്ങലിച്ച മറ്റൊരു കൊലപാതകമുണ്ടായത്. പ്രഭാത ഭക്ഷണത്തിൽ വിഷം കലർത്തി അവണൂർ എടക്കുളം അമ്മനത്ത് വീട്ടിൽ ശശീന്ദ്രനെ ആയുർവേദ ഡോക്ടറായ മകൻ മയൂരനാഥൻ കൊലപ്പെടുത്തി. സ്വത്ത് തർക്കവും അമ്മയുടെ ആത്മഹത്യക്ക് കാരണം അച്ഛനാണെന്ന പകയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മാസങ്ങളായുള്ള ആസൂത്രണത്തിലൂടെ വിഷക്കൂട്ടുകൾ ഓൺലൈനിലൂടെ എത്തിച്ച് വീട്ടിൽതന്നെ വിഷം തയാറാക്കി ഭക്ഷണത്തിൽ കലർത്തുകയായിരുന്നു. ശശീന്ദ്രന് പുറമെ മാതാവിനും, ശശീന്ദ്രന്റെ രണ്ടാംഭാര്യക്കും വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികൾ അടക്കമുള്ളവർക്കും ഭക്ഷണം കഴിച്ചതിന്റെ അസ്വസ്ഥത അനുഭവപ്പെട്ടതാണ് ആസൂത്രിത കൊലപാതകം മണിക്കൂറുകൾകൊണ്ട് ചുരുളഴിഞ്ഞത്. പൊലീസിന്റെ സംശയത്തിന്, വിഷംകലർന്നതാണെന്ന ഫോറൻസിക് സർജന്റെ സ്ഥിരീകരണവുമായതോടെ ആയുർവേദ ഡോക്ടറുടെ അതിബുദ്ധി വിജയിച്ചില്ല. ചോദ്യം ചെയ്യലിൽ അച്ഛനെ കൊലപ്പെടുത്തിയതാണെന്ന് മകൻ മയൂരനാഥൻ വെളിപ്പെടുത്തി. ചേർപ്പ് കോടന്നൂർ ആര്യംപാടത്ത് വെള്ളിയാഴ്ച രാത്രിയിലുണ്ടായതാണ് ഒടുവിലത്തെ സംഭവം. ലഹരിയിലായിരുന്ന മകന്റെ മർദനമേറ്റ് പിതാവ് ആര്യംപാടം ചിറമ്മൽ ജോയ് (66) ആണ് മരിച്ചത്. മകൻ റിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

