തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു
text_fieldsപയ്യോളി (കോഴിക്കോട്): ദേശീയപാതയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ നന്ദകുമാർ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. അയൽവാസിയായ തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22) വെള്ളിയാഴ്ച മരിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തോടെ കൃഷ്ണപ്രിയയുടെ ദേഹത്ത് പെട്രോളൊഴിച്ച് നന്ദകുമാർ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നന്ദകുമാറിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തിൽ പ്രൊജക്ട് അസി. ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. ഇവർ ജോലിയിൽ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിട്ടുള്ളൂ.
പത്ത് മണിയോടെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാർ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് റോഡരികിൽ വെച്ച് തർക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയ്യിൽ കരുതിയ ബോട്ടിലിലെ പെട്രോൾ കൃഷ്ണപ്രിയയുടെ ദേഹത്തും തുടർന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതി പ്രേമഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല. യുവതിയുടെ വാനിറ്റി ബാഗും ചോറ്റുപാത്രവും, യുവാവിന്‍റെ മുണ്ടും സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു.
പയ്യോളി സി.ഐ കെ.സി സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.