നീളമുള്ള വടിയിൽ കൊടുവാൾ കെട്ടിവെച്ച് വഴിയിൽ പതിയിരുന്ന് വെട്ടിവീഴ്ത്തി, ഓടാനോ പ്രതിരോധിക്കാനോ ആവാത്തവിധമുള്ള ആസൂത്രണം
text_fieldsപാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടകൊലപാതകം ചെന്താമര ആസൂത്രണം ചെയ്തത് അതി വിദഗ്ധമായി. ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ സാധിക്കാനാവാത്ത വിധത്തിലുള്ള തന്ത്രമാണ് ചെന്താമരൻ സുധാകരനെതിരെ പ്രയോഗിച്ചത്.
നീളമുള്ള വടിയിൽ കൊടുവാൾ കെട്ടിവെച്ചായിരുന്നു ആക്രമണം. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വഴിയിൽ മറഞ്ഞിരുന്ന് സ്കൂട്ടറിൽ വരികയായിരുന്ന സുധാരനെ നീളം കൂട്ടിയ കൊടുവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.
പ്രതിരോധിക്കാനാവാത്ത വിധം ദൂരത്തിലിരുന്നുള്ള അപ്രതീക്ഷിത ആക്രമണമായത് കൊണ്ട് എഴുന്നേൽക്കാൻ പോലും കഴിയാതെ സുധാകരൻ വീണു. വീഴ്ച ഉറപ്പാക്കിയ ചെന്താമരൻ തുടരെ തുടരെ വെട്ടുകയായിരുന്നു. സുധാകരന്റെ ശരീരത്തിൽ എട്ടു വെട്ടുകളുണ്ടെന്നാണ് പുറത്തുവന്ന ഇൻക്വസ്റ്റ് റിപ്പോർട്ട്. കാൽമുട്ടിനാണ് ആദ്യം വെട്ടേറ്റത്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണം. വലതു കൈയും അറ്റുനീങ്ങി.
സുധാകരന്റെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് ലക്ഷ്മിയേയും ചെന്താമര വെട്ടിവീഴ്ത്തുകയായിരുന്നു. ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുണ്ടായിരുന്നത്. കണ്ണിൽ നിന്നും ചെവിവരെ നീളുന്ന ആഴത്തിലുള്ള മുറിവാണ് ലക്ഷ്മിയുടെ മരണകാരണമെന്നാണ് റിപ്പോർട്ട്.
അതുവഴി വന്ന നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരൻ തൽക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാൾ മുറിക്കകത്തുവെച്ച് മുൻവശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.
സുധാകരന്റെ കുടുംബത്തെ ഇല്ലാതാക്കാനുള്ള വ്യക്തമായ ആസൂത്രമാണ് ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമരൻ നടത്തിയത്. 2019ൽ സുധാരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽ പോയ ചെന്താമരൻ ജാമ്യത്തിലിറങ്ങി ശേഷം ഈ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയിൽ നിന്നും സംരക്ഷണം തേടി സുധാകരൻ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പൊലീസ് പരാതി നിസാരമാക്കിയെന്നാണ് സുധാകരന്റെ മക്കൾ ആരോപിക്കുന്നത്.
ചെന്താമരയുടെ കുടുംബ ബന്ധം തകര്ത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യന് പ്രവചിച്ചതാണ് സജിതയെ കൊല്ലാനിടയാക്കിയതെന്നാണ് പറയുന്നത്.
ഈ കേസിൽ വിചാരണ തടവുകാരനായി ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ മൂന്നുമാസം മുമ്പാണ് ചെന്താമര ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയത്. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ചെന്താമരക്ക് ജാമ്യം അനുവദിച്ചത്. തുടർന്നാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകം നടന്നത്.
കൊലക്ക് ശേഷം ഒളിവിൽ പോയ ചെന്താമരക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയെ പിടികൂടാൻ നാലു സംഘങ്ങളായി പൊലീസിനെ നിയോഗിച്ചതായും ഉടൻ പിടികൂടുമെന്നും ബന്ധുക്കൾക്കും നാട്ടുകാർക്കും ജില്ല പൊലീസ് സൂപ്രണ്ട് അജിത് കുമാർ ഉറപ്പുനൽകി. ഇതിനിടെ നാട്ടുകാരായ ചില സ്ത്രീകൾ പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ ബഹളംവെച്ചു. ബാബു എം.എൽ.എ, ആലത്തൂർ ഡിവൈ.എസ്.പി എൻ. മുരളീധരൻ, നെന്മാറ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ എന്നിവർ ഇവരെ അനുനയിപ്പിച്ചു. പിന്നീട് ഇൻക്വസ്റ്റ് തയാറാക്കി വൈകീട്ട് നാലരയോടെ സുധാകരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പൊലീസ് നായ് ‘ഡാർലി’ ചെന്താമരയുടെ വീട്ടിലെത്തി കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്റെ മണംപിടിച്ച് പാടം കടന്ന് അരക്കിലോമീറ്റർ അകലെയുള്ള ചെന്താമരയുടെ തറവാട് വീട്ടിലെത്തി നിന്നു. പരിസരപ്രദേശങ്ങളും കുന്നിൻപ്രദേശങ്ങളും റബർതോട്ടങ്ങളും ആയതിനാൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

