മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊലപ്പെടുത്തി വീടിന് തീവെച്ചു
text_fieldsഗുരുഗ്രാം: മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊലപ്പെടുത്തി ഫ്ലാറ്റിന് തീവെച്ചു. 59 കാരിയായ രാണു ഷായാണ് മരിച്ചത്. 27കാരനായ മകനെ അമ്മ ഭ്രാന്തൻ എന്ന് വിളിച്ചതിന്‍റെ പേരിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുഗ്രാമിലെ സെക്ടർ 48 ലെ വിപുൽ ഗ്രീൻസ് എന്ന അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിലാണ് സംഭവം.
ഭർത്താവിനും മകനുമൊപ്പമാണ് രാണു ഷാ താമസിച്ചിരുന്നത്. ഇവരുടെ മകൻ ആതൃഷ് ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. മാതാപിതാക്കളുമായി ഇയാൾ പതിവായി വഴക്കിട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇവരുടെ ഫ്ലാറ്റിന് തീപിടിച്ചതായി സമീപവാസികൾ കണ്ടത്. തുടർന്ന് നാട്ടുകാർ തന്നെയാണ് അഗ്നിശമന സേനാംഗങ്ങളെയും പൊലീസിനെയും വിളിച്ചത്.
രാണു ഷായ്ക്ക് നിരവധി കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ വാതിൽ തകർത്താണ് പുറത്തെത്തിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വഴക്കിനെ തുടർന്നുള്ള പ്രകോപനമാണ് ഇയാളെ വീടിന് തീവെക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ ഷായുടെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു.
ആതൃഷ് പലപ്പോഴും പ്രകോപിതനാകുകയും അമ്മയെ ആക്രമിക്കുകയും ചെയ്യാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവാവിന്‍റെ മാനസികാരോഗ്യം വിലയിരുത്തി തുടർനടപടികളിലേക്ക് കടക്കുമെന്നും മുതിർന്ന പൊലീസ് ഓഫീസർ മായങ്ക് ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.