വാഹനമിടിച്ച് മരിച്ച വയോധികയുടെ സ്വർണമാല മോഷ്ടിച്ചയാളെ പിടികൂടി
text_fieldsഅനിൽകുമാർ
ആലുവ: വാഹനമിടിച്ച് മരിച്ച വയോധികയുടെ സ്വർണമാല മോഷ്ടിച്ചയാളെയും ഇടിച്ച വാഹനം ഓടിച്ചയാളെയും പൊലീസ് പിടികൂടി. മാലമോഷ്ടിച്ച അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് വീട്ടിൽ അനിൽകുമാർ (46), വാഹനം ഓടിച്ച പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തിൽ അഭിരാം (22) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
30ന് ഉച്ചക്ക് 12ഓടെയാണ് അമ്പാട്ടുകാവിൽ പത്തനംതിട്ട സ്വദേശി തുളസിയെ (65) വാഹനമിടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിക്കാൻ അനിൽകുമാർ സ്വയം മുന്നോട്ടുവരുകയും അതുവഴിവന്ന കാറിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. തുളസി യാത്രാമധ്യേ മരിച്ചു. മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പരിക്കേറ്റ് കിടക്കുമ്പോൾ വയോധികയുടെ കഴുത്തിൽ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോൾ മാല ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് ആശുപത്രിയിലെത്തിക്കാൻ രംഗത്ത് വന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും. യാത്രാമധ്യേ ഇയാൾ മാല ഊരിയെടുക്കുകയായിരുന്നു.
ഇടിച്ച എയ്ഷർ വാഹനവുമായി ഡ്രൈവർ ഊടുവഴികളിലൂടെ കയറി പാതാളം ഏലൂർവഴി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തൃപ്പൂണിത്തുറയിൽനിന്നാണ് ഡ്രൈവറും വാഹനവും കസ്റ്റഡിയിലായത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, ഡിവൈ.എസ്.പി പി.കെ. ശിവൻ കുട്ടി, എസ്.എച്ച്.ഒ എൽ. അനിൽ കുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, കെ.വി. ജോയി, എ.എസ്.ഐ എ.എം.ഷാഹി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

