പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ
text_fieldsകുറ്റിപ്പുറം: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ വേങ്ങര ഇരിങ്ങല്ലൂർ വലിയോറ പറങ്ങോടത്ത് സൈതലവി (44) പൊലീസിന്‍റെ പിടിയിലായി. ആതവനാട് സ്വദേശിയായ യുവതിയെ മൂന്നുമാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്.ഐ എന്ന് പരിചയപ്പെടുത്തി വിവാഹം കഴിച്ചശേഷം ഇയാൾ ഒരുമാസത്തിലധികമായി ചെമ്പിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരുകയായിരുന്നു.
തട്ടിപ്പിനെക്കുറിച്ച് സൂചന ലഭിച്ച കുറ്റിപ്പുറം പൊലീസ് കഴിഞ്ഞദിവസം വൈകീട്ട് ക്വാർട്ടേഴ്സിൽ എത്തിയാണ് പരിശോധന നടത്തിയത്. പൊലീസ് എത്തിയപ്പോൾ പ്രതി എസ്.ഐയുടെ യൂനിഫോമാണ് ധരിച്ചിരുന്നത്. ചെന്നൈ പൊലീസിൽ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് സി.ഐ ഉൾപ്പെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് മനസ്സിലായത്. ഇയാളിൽനിന്ന് നിരവധി എം.ടി.എം, സിം കാർഡുകൾ കണ്ടെടുത്തു. അറസ്റ്റിലായ സമയത്ത് ഇയാൾ തെറ്റായ വിലാസമാണ് നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 2017ൽ നടന്ന ബലാത്സംഗ കേസിലും തട്ടിപ്പ് കേസിലും ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടെന്ന് മനസ്സിലായത്. കൊണ്ടോട്ടി പൊലീസെത്തി ഇയാളെ കൊണ്ടുപോയി. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉണ്ട്.
മറ്റു സ്റ്റേഷനുകളിലുള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചുവരുകയാണ്. ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽനിന്ന് സമാനരീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെട്ടിരുന്നു. നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.