വീട് കുത്തിത്തുറന്ന് നാല് പവനും പണവും കവർന്നു; കള്ളന്‍റെ കണ്ണിലുടക്കാതെ 25 പവൻ ബാക്കിയായി
text_fieldsതൃപ്രയാർ: അടച്ചിട്ട വീട്ടിൽ നിന്ന് നാലുപവൻ സ്വർണവും 40,000 രൂപയും കവർന്നു. എടമുട്ടം തവളക്കുളത്തിന് തെക്ക് അമ്പലത്ത് വീട്ടിൽ ഷിഹാബുദ്ദീെൻറ ഇരുനില വീട്ടിലാണ് മോഷണം നടന്നത്.
മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവെൻറ ആഭരണങ്ങളും 40,000 രൂപയുമാണ് കവർന്നത്. രണ്ടുദിവസം മുമ്പ് പിതാവ് ചേക്കുവിെൻറ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെല്ലാവരും കോയമ്പത്തൂരിലേക്ക് പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
ഇരുനില വീടിന്‍റെ പിറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. കിടപ്പുമുറികളിലെ എല്ലാ അലമാരകളും കുത്തിത്തുറന്ന നിലയിലാണ്. മറ്റൊരിടത്ത് 25 പവനോളം വരുന്ന ആഭരണങ്ങൾ ശ്രദ്ധയിൽപെടാത്ത വിധത്തിൽ സൂക്ഷിച്ചിരുന്നതിനാൽ നഷ്ടമായില്ല. വലപ്പാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.