പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന് പിതാവ് ജീവനൊടുക്കി
text_fieldsശ്രീകണ്ഠപുരം: ഏരുവേശ്ശിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊന്ന് പിതാവ് ജീവനൊടുക്കി. മുയിപ്ര ഞെക്ലിയിലെ മാവില വീട്ടിൽ സതീഷ് കുമാറാറാണ് (38) ആറുമാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും (28) കത്തികൊണ്ട് കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം.
അമ്മയും സതീഷും ഭാര്യയും കുഞ്ഞുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സതീഷ് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളെ വെള്ളിയാഴ്ച ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് രാവിലെ ഭാര്യയെയും മകനെയും കിടപ്പുമുറിയിലേക്കുകയറ്റി വാതിലടച്ച് കത്തികൊണ്ട് കുത്തിയത്. മുറിയില്‍നിന്ന് നിലവിളികേട്ടതിനെ തുടര്‍ന്ന് സതീഷിെൻറ സഹോദരനും നാട്ടുകാരും ഓടിയെത്തി വാതില്‍ തല്ലിപ്പൊളിച്ചപ്പോഴാണ് മൂവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. സതീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെയും അഞ്ജുവിനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. അഞ്ജു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.
ഗൾഫിൽ ഷെഫായി ജോലി ചെയ്തിരുന്ന സതീഷ് നാലു വർഷം മുമ്പാണ് നാട്ടിലെത്തിയത്. പരേതനായ കെ. നാരായണെൻറയും ദേവകിയുടെയും മകനാണ് സതീഷ്. സഹോദരങ്ങൾ: പവിത്രൻ, കുഞ്ഞിരാമൻ, സനോജ്. ഉളിക്കൽ പെരിങ്കരി സ്വദേശിനിയാണ് അഞ്ജു.