യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsഏറ്റുമാനൂർ: ബജിക്കടയിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അതിരമ്പുഴ നാൽപാത്തിമല കരോട്ട് നാലുങ്കൽ വീട്ടിൽ മെണപ്പൻ എന്ന വിഷ്ണുപ്രസാദാണ് (23) അറസ്റ്റിലായത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ അവിടെ പ്രവർത്തിച്ചിരുന്ന ബജിക്കടയിലെത്തി കഴിച്ചശേഷം ടിഷ്യൂ പേപ്പർ ലഭിക്കാത്തതിനെത്തുടർന്ന് ജീവനക്കാരനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
കേസിലെ മറ്റു പ്രതികളായ ശംഭു എന്ന അമൽ ബാബു, അപ്പു എന്ന അഖിൽ ജോസഫ്, വാവ എന്ന എബിസൺ ഷാജി എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇയാൾക്കെതിരെ ഗാന്ധി നഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, എ.എസ്.ഐ സിനോയ് മോൻ തോമസ്, സി.പി.ഒമാരായ സൈഫുദ്ദീൻ, ഡെന്നി പി. ജോയ്, രതീഷ്, പ്രവീൺ പി. നായർ, രാഗേഷ്, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.