മാധ്യമ പ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവം: പ്രതികൾ റിമാൻഡിൽ
text_fieldsപിടിയിലായ അജലും അതുലും
കൊല്ലം: ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകയെയും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെയും ആക്രമിച്ച കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥികളായ കോഴിക്കോട് പുതിയ തിരുത്തിയാട് കാട്ടുപറമ്പത്ത് വീട്ടില്‍ കെ. അജല്‍ (23), കോഴിക്കോട് ചേവായൂര്‍ നെടുലിപറമ്പില്‍ അതുല്‍കൃഷ്ണ (23) എന്നിവരെയാണ് കൊട്ടാരക്കര സബ്ജയിലില്‍ റിമാൻഡ് ചെയ്തത്.
2018ല്‍ കോഴിക്കോട് ചേവായൂര്‍ സ്റ്റേഷനില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായയാളാണ് അതുല്‍ കൃഷ്ണ. പ്രതികൾ ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും സാമ്പിളുകള്‍ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്കയച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ മലബാര്‍ എക്‌സ്പ്രസില്‍ െവച്ചാണ് മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും ആക്രമണത്തിനിരയായത്. തുടര്‍ന്ന്, റെയില്‍വേ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഇതിനിടെ, പ്രതികള്‍ റെയില്‍വേ പൊലീസിനെയും ആക്രമിച്ചു. ട്രെയിന്‍ കൊല്ലം സ്റ്റേഷനിലെത്തിയപ്പോള്‍ പ്രതികളെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.