കരിമ്പ് ജ്യൂസ് യന്ത്രങ്ങളും ആക്രി സാധനങ്ങളും മോഷ്ടിക്കുന്ന സംഘം പിടിയിൽ
text_fieldsഹുസൈൻ, ഹിലാൽ
നിലമ്പൂർ: പാതയോരങ്ങളിൽനിന്ന് കരിമ്പ് ജ്യൂസ് യന്ത്രങ്ങളും ആക്രി സാധനങ്ങളും മോഷ്ടിച്ച രണ്ടുപേരെ വഴിക്കടവ് പൊലീസ് പിടികൂടി. പെരിന്തല്‍മണ്ണ കൊളത്തൂരിൽ വാടകക്ക് താമസിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി നൈനാന് ഹുസൈന് (45), കൊളത്തൂര്‍ സ്വദേശി പറയന്‍കാട്ടില്‍ ഹിലാല്‍ (33) എന്നിവരാണ് തൊണ്ടി മുതലുമായി പിടിയിലായത്. വഴിക്കടവ് മുണ്ട സ്വദേശി ജനുവരി 16ന് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണത്തിനിടെയാണ് ഇവർ പിടിയിലായത്. കോവിഡ് നിയന്ത്രണം മൂലം കച്ചവടം കുറഞ്ഞതോടെ യന്ത്രം റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ട് കെട്ടിവെച്ചിരുന്നു. ഇത് പട്ടാപ്പകൽ മോഷ്ടിച്ച് സംശയം തോന്നാതിരിക്കാന്‍ മറ്റ് ആക്രി വസ്തുക്കളുടെ കൂടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പിടിയിലായ ഹുസ്സൈന്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ അടിപിടി, വധശ്രമം, വഞ്ചന തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കൊളത്തൂരിലുള്ള ആക്രി മാര്‍ക്കറ്റില്‍ നിന്നും വാഹനം വാടകക്കെടുത്ത് മോഷണം നടത്തി വസ്തുക്കൾ അതേ മാര്‍ക്കറ്റില്‍ വില്പന നടത്തുകയാണ് പതിവ്.
നിലമ്പൂർ ഡിവൈ.എസ്.പി ഷാജു കെ. എബ്രഹാമിന്റെ നിർദേശപ്രകാരം വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി അന്വേഷണം നടത്തുകയായിരുന്നു. വഴിക്കടവ് സ്റ്റേഷനിലെ സി.പി.ഒമാരായ റിയാസ് ചീനി, എസ്. പ്രശാന്ത് കുമാർ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം. അസൈനാർ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ജിയോ ജേക്കബ്, ടി. നിബിൻ ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വഴിക്കടവ് പൊലീസ് സബ് ഇൻസ്പെക്ടർ തോമസുകുട്ടി സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.