സ്പാ ബലാത്സംഗ കേസ്; ഒരു പ്രതികൂടി പിടിയിൽ
text_fieldsപത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ‘വൊക്കൻ’ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
പ്രശോഭ് തിരുവല്ല ചുമത്ര സ്വദേശിയാണ്. മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കേസിലെ പ്രധാന പ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ, സുഹൃത്ത് ബർലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. കേസിൽ ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാവാനുള്ളത്. പ്രതികളായ കിരൺ, സജിൻ എന്നിവർക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് പ്രശോഭ് പ്രതിയായത്. യുവതിയുടെ മൊഴി അനുസരിച്ച് ആറ് പ്രതികളാണ് കേസിലുള്ളത്. ബാക്കി രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷൻ ഉൾപ്പടെ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. ചൊവ്വാഴ്ച പിടിയിലായ പ്രശോഭിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഫെബ്രുവരി ഒന്നിനാണ് ഗുണ്ടാപിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. കൂട്ടബലാത്സംഗം ചെയ്യാൻ സ്പായിലെ സഹപ്രവർത്തക ഒത്താശ ചെയ്തെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. അതിനിടെ ബലാത്സംഗം ക്വട്ടേഷന്‍ ആണെന്നും ക്വട്ടേഷന്‍ നല്‍കിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും സ്പാ ഉടമ പറഞ്ഞു. ഗുണ്ടാ പിരിവ് ആണെങ്കിൽ തന്നോട് നേരിട്ട് സംസാരിക്കുമായിരുന്നുവെന്നും പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കുട്ടുകെട്ടുണ്ടെന്നും സ്പാ ഉടമ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നും ഉടമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

