ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; കസ്റ്റഡിയിലെടുത്ത ആറുപേരെ വിട്ടയച്ചു; മൊഴിയിൽ പൊരുത്തക്കേടെന്ന്
text_fieldsകോന്നി: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികളും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ആറുപേരെ പൊലീസ് താൽക്കാലികമായി വിട്ടയച്ചു.
ഇതിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് ഉള്ളതിനാലാണ് വിട്ടയച്ചത്. വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. കോന്നിയിലെ കൂടൽ സ്റ്റേഷൻ പരിധിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. സ്കൂളിൽ കൗൺസലിങ്ങിനിടെയാണ് വിദ്യാർഥിനി പീഡന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴിയെടുത്ത കൂടൽ പൊലീസ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറു പേരെയാണ് കസ്റ്റഡിയിലെടുത്തത്. കൂടൽ പൊലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ട്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാർ പെൺകുട്ടിയെ സ്കൂൾ പരിസരത്തും ശുചിമുറിയിൽ വെച്ചും കൂട്ടുകാരിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൻ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്നു കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

