വീട്ടമ്മയെ കഴുത്തിൽ ഷാൾ മുറുക്കിക്കൊന്ന സംഭവത്തിൽ സഹോദരീ ഭർത്താവ് റിമാൻഡിൽ
text_fieldsലാൽകുമാർ
കുണ്ടറ: വീട്ടമ്മയെ കഴുത്തിൽ ഷാൾ മുറുക്കിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് അനുജത്തിയുടെ ഭർത്താവിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പേരയം മമത നഗർ ഷീബ ഭവനിൽ രാധികയെയാണ് (52) കൊലപ്പെടുത്തിയത്.
ഇവരുടെ ഇളയ സഹോദരി ഷീബയുടെ ഭർത്താവ് ലാൽകുമാറിനെയാണ് (50) റിമാൻഡ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. മരിച്ച രാധികയും അയൽവാസി പ്രതിഭ ഭവനിൽ പ്രവീൺകുമാറുമായുള്ള അടുപ്പം നാളുകളായി വീട്ടിൽ അസ്വാരസ്യത്തിന് കാരണമായിരുന്നു.
ഭർത്താവ് ഉപേക്ഷിച്ച രാധിക കഴിഞ്ഞ തിങ്കളാഴ്ച പ്രവീൺകുമാറിനെ വിവാഹം ചെയ്തു. ഇതേദിവസം തന്നെ ഷീബയെ വീട്ടിൽ കയറി മർദിച്ചെന്ന കേസിൽ പ്രവീൺകുമാറിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
രാധികയുടെ പേരിലുള്ള വീട്ടിലാണ് ഇവരുടെ മാതാവ് സരസമ്മയും ഷീബയും ഭർത്താവും കുട്ടിയും താമസിച്ചിരുന്നത്. ഷീബയും ഭർത്താവും വീട്ടിൽനിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഷീബയും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് ലാൽകുമാർ കൊലപാതകം നടത്തിയതെന്ന് കരുതുന്നു.