സിഗരറ്റിന് പണം ചോദിച്ച കടയുടമയെ തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ, കൊലപ്പെട്ട ദുർഗപ്പ നായിക് (ഇൻസെറ്റിൽ)
മംഗളൂരു: ബെളഗാവി ജില്ലയിലെ ബൊഡകെനാട്ടി ഗ്രാമത്തിൽ സിഗരറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയെ തല്ലിക്കൊന്നു. ബോഡകേനാട്ടി സ്വദേശി യല്ലപ്പ ദുർഗപ്പ നായികാണ് (48) മരിച്ചത്.
സംഭവത്തിൽ കഡോളി ഗ്രാമവാസികളായ പ്രജ്വൽ രാമചന്ദ്ര പാട്ടീൽ (22), നിഖിൽ മഹേഷ് ചൗഗലെ (22), വിവേക് രാജേന്ദ്ര ചൗഗലെ (22), ശ്രീധർ രത്തൻ പാട്ടീൽ (21) എന്നിവരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹുക്കേരി താലൂക്കിലെ മോഹനഗാഡിൽ മേളയിൽ പങ്കെടുത്ത നാല് പ്രതികളും മദ്യപിച്ച് മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്നു. അർധരാത്രിയോടെ സിഗരറ്റ് വലിക്കാൻ അവർ ബോഡകെനാട്ടി ഗ്രാമത്തിൽ വണ്ടി നിർത്തി.
കട അടച്ചുകൊണ്ടിരുന്നപ്പോൾ തടഞ്ഞുനിർത്തി സിഗരറ്റ് എടുത്ത് പുകവലിക്കാൻ തുടങ്ങി. നായിക് അവരോട് പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ തർക്കിച്ച യുവാക്കൾ ആക്രമിച്ചു.
ആക്രമണത്തിൽ നായിക്കിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ അദ്ദേഹത്തെ ബെളഗാവിയിലെ കെ.എൽ.ഇ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ നാല് പ്രതികളെയും കകാട്ടി പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

