ദോശ കൊടുക്കാൻ വൈകി; കൊല്ലത്ത് തട്ടുകട തല്ലിത്തകർത്ത് അക്രമികൾ
text_fieldsശൂരനാട്: ദോശ കൊടുക്കാൻ വൈകിയെന്നാരോപിച്ച് തട്ടുകട തല്ലിത്തകർത്തതായി പരാതി. ശൂരനാട് വടക്ക് കോയിക്കൽ ചന്തയിലെ തട്ടുകടയാണ് ഒരു സംഘം ആളുകൾ തല്ലിത്തകർത്തത്. തട്ടുകട നടത്തിപ്പുകാരായ ദമ്പതികളെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. പന്തൽ പണിക്കാരായ മനാഫും ഭാര്യ സീനത്തുമാണ് ആക്രമണത്തിന് ഇരയായത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് പിടിലായത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ തട്ടുകടയിൽ എത്തിയ ഇവർ ദോശ ആവശ്യപ്പെട്ടു. തങ്ങൾക്ക് ശേഷം വന്നവർക്ക് ദോശ കൊടുത്തുവെന്നും തങ്ങൾക്ക് വൈകിയെന്നും ആരോപിച്ച് കട തല്ലിതകർക്കുകയും ദമ്പതികളെ ആക്രമിക്കുകയുമായിരുന്നു. തുടർന്നെത്തിയ പൊലീസും സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. ആക്രമണത്തിന് ശേഷം രണ്ടുപേർ പിടിയിലായതോടെ ഒരാൾ ഒളിവിൽ പോയി. ചില്ലുതറച്ച് പ്രതി അജിയുടെ കൈക്ക് പരിക്കേറ്റു. ചികിത്സ നൽകിയശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിനിടയിലുണ്ടായ വീഴ്ചയിൽ ഒരാൾക്ക് തലക്കും മുറിവേറ്റു. പൊലീസ് പിടിച്ചുതള്ളിയപ്പോഴാണ് വീണതെന്നാണ് പരാതി. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

