20 വർഷമായി ലൈംഗികപീഡനവും അതിക്രമവും, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹ മോചനം; സി.പി.എം നേതാവിനെതിരായ 48കാരിയുടെ പരാതി പറയുന്നത്
text_fieldsഎസ്. സുധാകരൻ
കാസർകോട്: 48കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം നേതാവിനെതിരെ കേസ്. സി.പി.എം കുമ്പള മുൻ ലോക്കൽ സെക്രട്ടറിയും എൻമകജെ ഗ്രാമപഞ്ചായത്തംഗവുമായ എസ്. സുധാകരനെതിരെയാണ് കാസർകോട് വനിത പൊലീസ് കേസെടുത്തത്.
ലൈംഗികപീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ല പൊലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും ഒരാഴ്ചക്ക് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതി ഇച്ചിലംപാടി സ്കൂളിലെ അധ്യാപകനാണ്.
20 വർഷത്തോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിച്ചെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. സ്കൂൾ മുറിയിൽ നിന്നുവരെ നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചു. വിവാഹം കഴിക്കുമെന്ന് പറഞ്ഞ് 1995 മുതൽ പീഡിപ്പിക്കുന്നുണ്ട്. എന്നാൽ, മറ്റൊരാളെയാണ് സുധാകരൻ വിവാഹം കഴിച്ചത്. വിവാഹ ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, സുധാകരൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ആദ്യ ഭർത്താവ് തന്നെയും കുട്ടികളെയും ഉപേക്ഷിച്ചു പോയി. ഇതിന് പിന്നാലെ 2009ൽ കോൺഗ്രസ് പ്രവർത്തകൻ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ സുധാകരൻ ജയിലിലായി. ജബ്ബാർ വധക്കേസിൽ സുധാകരൻ ശിക്ഷിക്കപ്പെട്ടിരുന്നു. മേൽക്കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ജയിൽമോചിതനായത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം സുധാകരൻ ലോഡ്ജിൽ ഭീഷണിപ്പെടുത്തി കൊണ്ടുപോയി പീഡിപ്പിച്ചു.
നിരന്തരമായ ഉപദ്രവം കാരണമാണ് പൊലീസിൽ പരാതി നൽകിയത്. പരാതി പിൻവലിച്ചില്ലെങ്കിൽ തന്റെ ചിത്രങ്ങളും വിഡിയോകളും യൂട്യൂബിലും സമൂഹമാധ്യമങ്ങളിൽ ഇടുമെന്നും തന്നെയും കുടുംബത്തെയും കൊല്ലാൻ പോലും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

