അസം യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ; കൊന്നത് ശ്വാസം മുട്ടിച്ച്
text_fieldsമങ്കട: ഏലച്ചോല ക്വാർട്ടേഴ്സിൽ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ട അസം യുവതി ഹുസ്നാര ബീഗത്തിെൻറ മരണം കൊലപാതകമെന്ന് പൊലീസ്. കഴുത്തിലും മുഖത്തുമായി നാല് കുത്തുകൾ ഏറ്റിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊന്നത്. ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. കൊല്ലപ്പെട്ട ഹുസ്നാര അയൽക്കാർക്ക് പ്രിയപ്പെട്ടവളായിരുന്നു. എന്നാൽ ഭർത്താവുമായി ചില പ്രശ്‌നങ്ങൾ ഉള്ളതായി ഹുസ്നാര ചിലരോടൊക്കെ സൂചിപ്പിച്ചിട്ടുമുണ്ട്. സംഭവ ശേഷം ഭർത്താവിനെയും കുട്ടികളെയും കണ്ടെത്തിയിട്ടില്ല. ആറു മാസമായി ഇവർ ഏലച്ചോലയിലെ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയിട്ട്.
തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ഹുസ്നയുടെ സഹോദരൻ സിദ്ദീഖുൽ ഇസ്ലാം സംഭവമറിഞ്ഞ് സ്ഥലത്തെത്തി. കൊല്ലപ്പെട്ട രാത്രിയിൽ പുലർച്ച രണ്ടരക്ക് ഹുസ്നാര അസമിലുള്ള പിതാവിനെ വിളിച്ചിരുന്നു. എന്നാൽ അസ്വാഭാവികമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സഹോദരൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറരക്ക് ഫോൺ ചെയ്തപ്പോൾ ഭർത്താവാണ് ഫോണെടുത്തത്. പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തതായും സിദ്ദീഖുൽ ഇസ്ലാം പറഞ്ഞു.
വെള്ളിയാഴ്ച ഫോറൻസിക് വിഭാഗം സ്ഥലത്ത് തെളിവെടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം ചെയ്ത് ഏലച്ചോല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.