അതിക്രമങ്ങൾക്ക് ഇരയായി മുതിർന്ന പൗരന്മാർ; സാമൂഹിക നീതി വകുപ്പിന് മുന്നിൽ നാലായിരത്തിലധികം കേസുകൾ
text_fieldsകൊച്ചി: സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച കേസുകളിലാണ് വർധനയുണ്ടായത്. 3316 കേസുകളാണ് ഇത് സംബന്ധിച്ച് 2020-21 കാലയളവിൽ സാമൂഹിക നീതി വകുപ്പിന് മുന്നിലെത്തിയത്. ഇതിൽ 2287 എണ്ണം തീർപ്പാക്കി. എന്നാൽ, 2021-22 വർഷമായപ്പോൾ കേസുകളുടെ എണ്ണം 4435 ആയി വർധിച്ചു. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള നാഷനൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺ എൽഡർ ലൈൻ പദ്ധതി പ്രകാരമുള്ള കാൾ സെന്ററിലേക്ക് 2021 ഒക്ടോബർ മുതൽ 2022 ആഗസ്റ്റ് 24വരെ 30,363 കാളുകളാണ് എത്തിയത്.
ഇതിൽ വലിയൊരു ശതമാനം കാളുകളും മർദനത്തിന് ഇരയാകുന്നുവെന്ന പരാതികളായിരുന്നു. മക്കളുടെയടക്കം മർദനത്തിന് മുതിർന്ന പൗരന്മാർ ഇരയാകുന്നതിന്റെ വാർത്തകൾ നിരവധിയാണ് സമീപകാലത്ത് പുറത്തുവന്നത്. വീടകങ്ങൾപോലും പലപ്പോഴും ഇവർക്ക് സുരക്ഷിതമല്ലെന്ന സാഹചര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സന്നദ്ധ സംഘടനകളും അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തിൽ എൽഡർ ലൈൻ പ്രവർത്തനങ്ങൾ വിപുലീകരിച്ച് നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് സാമൂഹിക നീതി വകുപ്പ് വ്യക്തമാക്കുന്നു. എൽഡർ ലൈനിൽ ലഭ്യമാകുന്ന കാളുകളുടെ ആവശ്യകത അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് രണ്ട് ജില്ലകൾക്കായി ഒരു ഫീൽഡ് റെസ്പോൺസ് ഓഫിസർ എന്ന നിലയിൽ ഏഴ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എൽഡർ ലൈനിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് കമ്യൂണിറ്റി മീറ്റിങ്ങുകളും നടത്തുന്നുണ്ട്. കൂടാതെ പഞ്ചായത്ത് തലത്തിലും കുടുംബശ്രീ അംഗങ്ങൾക്കും അംഗൻവാടി ജീവനക്കാർക്കും പ്രത്യേകമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.
എൽഡർ ലൈൻ സേവനങ്ങളെക്കുറിച്ചുള്ള അവബോധ ക്ലാസ് കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ബീറ്റ് പൊലീസ് ഓഫിസർമാർക്കായി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, അഗ്നിരക്ഷാ വകുപ്പ്, വനിത ശിശു വികസന വകുപ്പ് ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ വകുപ്പുകളുമായി നിരന്തരം ബന്ധപ്പെട്ട് എൽഡർ ലൈൻ പ്രവർത്തനം വിപുലീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.