ശശികുമാറിന്റെ ജാമ്യം: 30 വർഷത്തെ പീഡനം, പൊലീസ് അന്വേഷിച്ചില്ല -അഡ്വ. ബീന പിള്ള
text_fieldsമലപ്പുറം: പോക്സോ കേസിൽ ജയിലിലായ സെന്റ് ജെമ്മാസ് സ്കൂൾ മുൻ അധ്യാപകനും നഗരസഭ സി.പി.എം മുൻ കൗൺസിലറുമായ കെ.വി. ശശികുമാറിന് വേഗത്തിൽ ജാമ്യം ലഭിച്ച സംഭവത്തിൽ പൊലീസിന്റെ അലംഭാവത്തിൽ വ്യാപക പ്രതിഷേധം. സർക്കാരും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് ജാമ്യം എളുപ്പമാക്കിയതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ ആരോപിച്ചു.
അർഹമായ ശിക്ഷ ലഭിക്കുന്നത് വരെ ഇതിന് പിറകെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാൻ സി.പി.എം ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവരും ഉന്നത പൊലീസുകാരും ശ്രമിച്ചിട്ടുണ്ടാകാമെന്ന് എം.എസ്.എഫ് ഹരിത ജില്ല പ്രസിഡന്റ് അഡ്വ. തൊഹാനി ആരോപിച്ചു.
ഗുരുതര ആരോപണങ്ങൾ ഉയർന്ന കേസിൽ ഒരു മാസത്തിനകം പ്രതിക്ക് ജാമ്യം ലഭിച്ചത് ഞെട്ടിക്കുന്നതാണെന്നും അർഹമായ ശിക്ഷ ലഭിക്കുന്നത് വരെ സമരരംഗത്തുണ്ടാകുമെന്നും വനിത ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ് പറഞ്ഞു.
ഉന്നത ബന്ധങ്ങളുള്ള പ്രതിക്ക് തെളിവുകൾ നശിപ്പിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും സാഹചര്യമൊരുക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ പറഞ്ഞു. മുതിർന്ന വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ജസീം ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കുന്നത് വഴി സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള സാഹചര്യമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് നസീറ ബാനു പറഞ്ഞു. ഇത്രയും പ്രക്ഷോഭങ്ങളുണ്ടായിട്ടും സ്കൂൾ അധികൃതർക്തെരിരെ നടപടി സ്വീകരിക്കാനോ അന്വേഷണം നടത്താനോ സർക്കാർ തയാറായിട്ടില്ലെന്നും അവർ ആരോപിച്ചു.
30 വർഷത്തെ പീഡനം: പൊലീസ് അന്വേഷിച്ചില്ല -അഡ്വ. ബീന പിള്ള
മലപ്പുറം: സെന്റ് ജെമ്മാസ് സ്കൂളിൽ അധ്യാപകനായിരിക്കെ 30 വർഷം കെ.വി. ശശികുമാർ നടത്തിയ പീഡനങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന് പൂർവ വിദ്യാർഥിനി കൂട്ടായ്മ പ്രതിനിധി അഡ്വ. ബീന പിള്ള ആരോപിച്ചു. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൂർവ വിദ്യാർഥിനി കൂട്ടായ്മ പൊലീസിന് പരാതി നൽകിയിരുന്നു. കൂട്ടപ്പരാതിയാണ് നൽകിയതെന്ന് പറഞ്ഞ് കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.
പീഡനം സംബന്ധിച്ച് 2019ൽ ഒരു രക്ഷിതാവ് സ്കൂളിന് പരാതി നൽകിയിരുന്നു. 2014ലും സ്കൂളിന് പരാതി നൽകിയ കാര്യം ഇതേ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ രണ്ടു പരാതികളും പൊലീസിന് കൈമാറാതെ പീഡനം മറച്ചുവെച്ച സ്കൂളധികൃതരും പോക്സോ നിയമപ്രകാരം പ്രതികളാണ്. ഇവരെ പ്രതിചേർത്ത് അന്വേഷണം നടത്താൻ ഇതുവരെ പൊലീസ് തയാറായിട്ടില്ലെന്നും ബീന പിള്ള പറഞ്ഞു.
ശശികുമാറിനെതിരെ പോക്സോ കേസ്; പൊലീസ് അന്വേഷണം ദുർബലപ്പെടുത്തിയെന്ന് സൂചന
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ മലപ്പുറം നഗരസഭയിലെ മുൻ സി.പി.എം കൗൺസിലറും സെൻറ് ജെമ്മാസ് സ്കൂളിലെ റിട്ട. അധ്യാപകനുമായ കെ.വി. ശശികുമാറിന് ജാമ്യം ലഭിച്ചത് പൊലീസ് കേസ് ദുർബലപ്പെടുത്തിയതിന്റെ സൂചന. അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളോടെ കൂടുതൽ പരാതികളുണ്ടായിട്ടും പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. നേരിട്ട് വന്ന പരാതികളിൽ മൊഴിയെടുത്ത് ഒഴുക്കൻ മട്ടിലായിരുന്നു അന്വേഷണം. വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
ഈ റിപ്പോർട്ട് പ്രകാരമാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണത്തിലെ കളികൾ കോടതിയിൽ അധ്യാപകന് അനുകൂലമായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പൊലീസും ബന്ധപ്പെട്ട അധികാരികളും കേസ് ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം പൂർവ വിദ്യാർഥികളുടേയടക്കം വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നുണ്ട്.
അധ്യാപകനെതിരെ ഗുരുതര പരാതികൾ ഉയർന്നിട്ടും പൊലീസ് നേരിട്ട് ലഭിച്ച പരാതികൾ രജിസ്റ്റർ ചെയ്തുവെന്നല്ലാതെ കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിട്ടില്ലെന്നത് വ്യക്തമാകുകയാണ്. ശശികുമാറിനെതിരെ ഏഴ് പരാതികളാണ് മലപ്പുറം വനിത സ്റ്റേഷനിൽ ലഭിച്ചത്. ഇതിൽ രണ്ട് പോക്സോ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തത്. മറ്റു അഞ്ച് കേസുകൾ പോക്സോ വകുപ്പ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പായിരുന്നതിനാൽ മറ്റു വകുപ്പുകളാണ് ചുമത്തിയത്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചവർക്കെതിരെ അന്വേഷണം നടത്തി പോക്സോ വകുപ്പ് പ്രകാരം നടപടിയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

