റോഡരികിലെ ചന്ദനമരം മുറിച്ചു കടത്തി; പ്രതി റിമാൻഡിൽ
text_fieldsചന്ദന മരം മുറിച്ച് കടത്തിയ കേസിലെ പ്രതി ഷിബു
പരപ്പനങ്ങാടി: പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലത്ത് നിന്നും ചന്ദനമരം മുറിച്ചു കടത്തിയ പ്രതി റിമാൻഡിൽ. പൂക്കോട്ടൂർ വള്ളുവമ്പ്രം സ്വദേശി കെ. ഷിബുവാണ് (40) പരപ്പനങ്ങാടി പൊലീസിന്‍റെ പിടിയിലായത്.
അത്താണിക്കൽ-ഒലിപ്രംക്കടവ് റോഡിൽ ശോഭന ജങ്ഷന് സമീപമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലത്ത് നിന്ന് കഴിഞ്ഞ 25 ന് പുലർച്ചെയാണ് കാറിലെത്തിയ രണ്ടുപേർ ചന്ദനമരം മുറിച്ചു കടത്തിയത്.
മോഷ്‌ടാക്കളും കാറും തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു. ഒരാൾ വാഹനം റോഡരികിലെ കടയുടെ മുന്നിലേക്ക് കയറ്റി നിർത്തി അവിടെ തന്നെ ഇരിക്കുന്നതും മറ്റൊരാൾ റോഡരികിൽ ഉണ്ടായിരുന്ന ചന്ദനമരം മുറിച്ചു കയറ്റി കൊണ്ട് വന്ന് കാറിലേക്ക് വെക്കുന്നതും പിന്നീട് ഓടിച്ചുപോവുന്നതും ദൃശ്യങ്ങളിലുണ്ട്.
കാറിന്‍റെ നമ്പറും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പ്രദേശവാസികൾ ചന്ദനമരം മോഷണം പോയതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സി.സി.ടി.വി ക്യാമറയിൽ നിന്ന് ലഭിച്ച തെളിവുകൾ തുമ്പായത്.
പരപ്പനങ്ങാടി പൊലീസ് നടത്തിയ അന്ന്വേഷണത്തിലാണ് ഷിബുവിനെ കാർ സഹിതം പിടികൂടിയത്. ഇയാളെ തിരൂർ കോടതി റിമാൻഡ് ചെയ്തതായി സ്റ്റേഷൻ ഓഫീസർ ഹണി കെ. ദാസ് അറിയിച്ചു.