പോത്തുണ്ടി ഇരട്ടക്കൊല; പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്ന് പ്രോസിക്യൂട്ടർ
text_fieldsപാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരക്കുള്ള ശിക്ഷ ജൂലൈ 20ന് പ്രഖ്യാപിക്കും. വിധി കേൾക്കാൻ പ്രതിയെ നേരിട്ടെത്തിക്കാനാണ് കോടതി നിർദേശം. പാലക്കാട് നാലാം അഡീഷനൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിക്കുക. ജില്ല നിയമസഹായ വേദിയോട് നിർദേശിച്ച മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് (പ്രതിക്ക് ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം കുറക്കാൻ സമർപ്പിക്കുന്ന രേഖ) വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിലാണ് പ്രതി കൊല നടത്തിയതെന്നാണ് മിറ്റിഗേഷൻ റിപ്പോർട്ടിൽ പറയുന്നതെന്നും എന്നാൽ തെളിവുകൾ മറിച്ചാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ വാദിച്ചു.
പ്രതിയോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമാണ് റിപ്പോർട്ടിലുള്ളത്, നിരീക്ഷണമില്ല. പ്രതിയെ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണെന്നും ആദ്യ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ഇരട്ടക്കൊല നടത്തിയതിന് കാരണം സിസ്റ്റത്തിന്‍റെ പരാജയമാണെന്നും മിറ്റിഗേഷൻ റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ 14ന് നിയമസഹായവേദിയുടെ അഭിഭാഷകർ സമീപിച്ചപ്പോൾ മാനസാന്തരമില്ലാത്ത പ്രതിക്ക് 15ന് വൈകീട്ട് അഞ്ചിന് കുറ്റബോധമുണ്ടായെന്ന് പറയുന്നതിൽ അപാകതയുണ്ടെന്നും പ്രോസിക്യൂട്ടർ വാദിച്ചു. കൊല്ലപ്പെട്ട സുധാകരൻ ചെന്താമരയെ പലതവണ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, അന്വേഷണ റിപ്പോർട്ടിൽ ഇതില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നാണ് ജില്ല പ്രബേഷണറി ഓഫിസറുടെയും സൈക്കോളജിസ്റ്റിന്‍റെയും റിപ്പോർട്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതിക്ക് പശ്ചാത്താപമുണ്ടെന്നും ജയിലിൽനിന്ന് കിട്ടുന്ന വരുമാനം കൊല്ലപ്പെട്ട സുധാകരന്‍റെ രണ്ടാമത്തെ മകൾക്ക് നൽകുമെന്ന് പറഞ്ഞത് ഇതിന് തെളിവാണെന്നും പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു വാദിച്ചു. ശിക്ഷ പരമാവധി കുറക്കണമെന്നും മാനസിക സമ്മർദം അനുഭവിക്കുന്ന പ്രതിക്ക് വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം വാദിച്ചു. 2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ തിരുത്തമ്പാടം സുധാകരൻ (55), മാതാവ് ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം വിധി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

