കാർത്തിക് വധം: 17കാരായ പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി
text_fieldsമംഗളൂരു: കോലാർ എസ്.ഡി.സി കോളജ് വിദ്യാർഥി കാർത്തിക് സിങ് (17) കൊല്ലപ്പെട്ട കേസിൽ പ്രതികളായ സഹപാഠികളിൽ രണ്ട് 17കാരെ വ്യാഴാഴ്ച പൊലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാർഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാർ ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണ 'മാധ്യമ'ത്തോട് പറഞ്ഞു.
കേസ് അന്വേഷണത്തിന് നിയോഗിച്ച മുൽബഗൽ പൊലീസ് സർക്ക്ൾ ഇൻസ്പെക്ടർ വിട്ടൽ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുൽബഗൽ ദേവനാരായസമുദ്ര ഗ്രാമത്തിൽ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ മുതിർന്നപ്പോൾ ഇവർ പൊലീസിനെ ആക്രമിച്ചു. ഇതേത്തുടർന്നാണ് വെടിയുതിർക്കേണ്ടി വന്നത്. എസ്.ഐക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇവരേയും പ്രതികളേയും കോലാർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർത്തിക് നേരത്തെ മർദനത്തിന് ഇരയായ സംഭവത്തിൽ പരാതി ലഭിച്ചിട്ടും ലാഘവത്തോടെ കണ്ട മൂന്ന് പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തതായും എസ്.പി അറിയിച്ചു.
അതേസമയം, അറസ്റ്റിലായ വിദ്യാർഥികളിലെ മുഖ്യ പ്രതി പൊലീസിനെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ‘തന്റെ തീരുമാനങ്ങൾക്കപ്പുറം പോകാൻ ആരേയും അനുവദിക്കില്ല. ഓർത്തു വെച്ചോളൂ, താൻ ജില്ലയിലെ നമ്പർ വൺ ഗുണ്ടയാവും, അതാണ് ആഗ്രഹം’ എന്നായിരുന്നു ഭീഷണി.
കൊല്ലപ്പെട്ട കാർത്തിക് സിങിനെ കത്തികൊണ്ട് കുത്തിമലർത്തിയ ശേഷം മുഖ്യ പ്രതി ബ്ലേഡ് ഉപയോഗിച്ച് കാർത്തികിന്റെ ദേഹത്ത് വരയുകയും മുഖത്ത് തന്റെ പേരിന്റെ ആദ്യാക്ഷരം കോറിയിടുകയും ചെയ്തിരുന്നു. ഈ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ഭീകരതക്കെതിരെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ "കോലാറിനെ രക്ഷിക്കൂ, യുവാക്കളെ രക്ഷിക്കൂ" പ്രചാരണം സമൂഹ മാധ്യമങ്ങളിലൂടെ ആരംഭിച്ചു. കാർത്തിക് പഠിച്ച കോളജിലും മറ്റു കാമ്പസുകളിലും പൊലീസ് ബോധവൽക്കരണ പരിപാടികൾ നടത്തും എന്ന് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാർത്തിക് ക്രൂരമായി കൊല്ലപ്പെട്ടത്. വയറുവേദനയായതിനാൽ കാർത്തിക് കോളജിൽ പോയിരുന്നില്ല. അന്ന് വൈകുന്നേരം
വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. രക്തം വാർന്ന് മരണം സംഭവിച്ചു എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
കോലാർ പി.സി ലേഔട്ടിൽ താമസിക്കുന്ന പെയിന്റർ അരുൺ സിങിന്റെ മകനായ കാർത്തിക് പ്രീ യൂണിവേഴ്സിറ്റി (പിയു) ഒന്നാം വർഷ വിദ്യാർഥിയാണ്. സംഭവ ദിവസം വീട്ടിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയെ മൊബൈൽ ഫോണിൽ വിളിച്ച് പേട്ട ചമനഹള്ളി ഗവ. സ്കൂൾ ലേഔട്ട് പരിസരത്ത് കൊണ്ടുവന്ന് അക്രമിച്ച് കൊല്ലുകയായിരുന്നു.
വൈകീട്ട് അഞ്ചരയോടെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ചതിനെത്തുടർന്ന് പുറത്തേക്ക് പോവുകയായിരുന്നുവത്രെ. ഏഴ് മണിയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. ഒമ്പത് മണിയോടെ ആരോ വിളിച്ച് കാർത്തികിനെ അക്രമിച്ച് കൊന്നതായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. എട്ട് മാസം മുമ്പ് കാർത്തിക് അക്രമത്തിന് ഇരയായതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജന്മദിന ആഘോഷ ചടങ്ങിൽ പങ്കെടുക്കാത്തതിനായിരുന്നു ആ അക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

