ആഡംബര ബൈക്ക് മോഷ്ടാക്കളെ പൊലീസ് സാഹസികമായി പിടികൂടി
text_fieldsകൊച്ചി: ആലുവ മുട്ടത്ത് സുരക്ഷജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ഷോറൂം സർവിസ് സെൻററിൽനിന്ന് രണ്ട് ആഡംബര ബൈക്ക് കവർന്ന യുവാക്കൾ അറസ്റ്റിൽ. കൊല്ലം തട്ടാമല മണ്ണാണികുളം ഫിറോസ് ഖാൻ (19), കോഴിക്കോട് ചാത്തമംഗലം പാറമേൽ അമർജിത്ത് (19) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിെൻറ പിടിയിലായത്. ഞായറാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് പ്രതികൾ കുടുങ്ങിയത്.
എം.ജി റോഡിൽ രണ്ട് ബൈക്ക് അലക്ഷ്യമായി വരുന്നത് കണ്ട് സബ് ഇൻസ്പെക്ടർ വിപിൻ കൈ കാണിച്ചു. നിർത്താതെ ഓടിച്ചുപോയതോടെ സംശയം തോന്നി പൊലീസ് പിന്തുടരുകയായിരുന്നു. ആലുവ സംഭവം പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയായിരുന്നതിനാൽ സംശയം ഇരട്ടിച്ചു.
പിന്തുടർന്നെത്തിയ പൊലീസിനെ കണ്ട് പ്രതികൾ ഹൈകോടതിയുടെ പിറകിെല മംഗളവനം ഭാഗത്തേക്ക് ഓടിച്ചുപോയി. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും അമർജിത്തിനെ പൊലീസ് കീഴ്പ്പെടുത്തി. ഫിറോസ് ഖാൻ മംഗളവനത്തിലേക്ക് ഓടിക്കയറി. തുടർന്ന് കൂടുതൽ പൊലീസുകാർ എത്തി കാട് അരിച്ചുപെറുക്കി. പൊലീസ് പിറകെ ഉണ്ടെന്നറിഞ്ഞ പ്രതി മംഗളവനത്തിൽനിന്ന് ഭാരത് പെട്രോളിയത്തിലേക്കും തുടർന്ന് സമീപത്തെ കാട്ടിലേക്കും ഓടി ഒളിച്ചു. ഈ സമയം മുപ്പതോളം പൊലീസുകാർ പ്രദേശം വളഞ്ഞു. തുടർന്ന് ഇൻസ്‌പെക്ടർ വിജയശങ്കറിെൻറ നിർദേശപ്രകാരം എസ്.ഐ ആനി ശിവ തൊട്ടടുെത്ത ത്രിത്വം ഫ്ലാറ്റിെൻറ ഹെലിപ്പാഡിൽ കയറി കാട് വീക്ഷിച്ചു. ഒളിച്ചിരുന്ന പ്രതിയെ മുകളിൽനിന്ന് കണ്ടതോടെ, വിജയ് ശങ്കറിനെ വിളിച്ച് സ്ഥലം പറഞ്ഞുകൊടുത്തു. അദ്ദേഹം വയർലെസിൽ വിവരം കൈമാറിയതോടെ പൊലീസുകാർ പ്രതിയുടെ സമീപത്തെത്തിയെങ്കിലും പ്രതി അവരെ വടികൊണ്ട് ആക്രമിച്ചു. വീണ്ടും ഓടിയ ഇയാളെ ഓടിച്ച് പിടികൂടുകയായിരുന്നു.
പ്രതികൾക്ക് കൊല്ലം ഈസ്റ്റ്, പരവൂർ, ആലപ്പുഴ പുന്നപ്ര, തൃശൂർ, ആലുവ സ്റ്റേഷനുകളിൽ ബൈക്ക്, പണം, ലാപ്ടോപ് എന്നിവ മോഷ്ടിച്ചതിന് കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ, പെരുമ്പാവൂർ ഭാഗത്തുനിന്ന് കട കുത്തിത്തുറന്ന് മൊബൈൽ ഫോണും ടാറ്റൂ െമഷീനും പാലാരിവട്ടത്തുനിന്ന് ഹെൽമറ്റും കണ്ണടകളും മോഷ്ടിച്ചിട്ടുണ്ടെന്ന് ചോദ്യം െചയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
എറണാകുളം സെൻട്രൽ അസിസ്റ്റൻറ് പൊലീസ് കമീഷണർ കെ. ലാൽജിയുടെയും സെൻട്രൽ സി.ഐ എസ്. വിജയശങ്കറിെൻറയും നേതൃത്വത്തിെല അന്വേഷണസംഘത്തിൽ എസ്.ഐമാരായ വിപിൻ, ആനി ശിവ, സതീശൻ, എ.എസ്.ഐ ഷമീർ, എസ്.സി.പി.ഒമാരായ അനീഷ് ഇഗ്നേഷ്യസ്, ജോളി, ശ്യാം, അനൂപ്, തൻസീബ്, ഡിവിൻ, വിപിൻദാസ്, ശ്രീദത്ത് എന്നിവരുമുണ്ടായിരുന്നു.