പൊലീസിന് പൊൻതൂവലായി കഞ്ചാവ് സംഘത്തലവന്‍റെ അറസ്റ്റ്
text_fieldsകേരള പൊലീസ് ആന്ധ്രയിലെ പഡേരുവിൽ കഞ്ചാവ് മാഫിയ തലവനെത്തേടി ആദിവാസി ഗ്രാമത്തിൽ എത്തിയപ്പോൾ
അങ്കമാലി: അന്തര്‍സംസ്ഥാന ബന്ധമുള്ള കഞ്ചാവ് മാഫിയ തലവനെ കുടുക്കിയത് കേരള പൊലീസിന്‍റെ ധീര ഇടപെടൽ. ആന്ധ്രയിലെ നക്സല്‍ ബാധിതപ്രദേശത്തുനിന്നാണ് ബോഞ്ചി ബാബുവിനെ പിടികൂടിയത്. കഴിഞ്ഞ നവംബറിൽ അങ്കമാലിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യകണ്ണിയാണിയാൾ. അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ ഒഴുകുന്നത് തടയാന്‍ ജില്ല റൂറല്‍ എസ്.പി നിയോഗിച്ച അന്വേഷണ സംഘം രണ്ടാഴ്ച മുമ്പാണ് ആന്ധ്രയിലെത്തിയത്. ഡിവൈ.എസ്.പി പി.പി. ഷംസ്, അങ്കമാലി സി.ഐ സോണി മത്തായി, എസ്.ഐ ടി.എം. സൂഫി, എ.എസ്.ഐ ആന്‍റോ, ശ്യാം സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിമ്മി ജോര്‍ജ്, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ബോഞ്ചി ബാബുവിനെ തേടി രണ്ട് ബൈക്കിലായി ഒരു മണിക്കൂറിലേറെ ഉള്‍വനത്തിലൂടെ സഞ്ചരിച്ചാണ് ആദിവാസി ഗ്രാമത്തിലെത്തിയത്. ഇവിടെനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.